“ദുബായില്‍ നിന്ന്‌ 13 കോടി തട്ടിയെടുത്ത് മുങ്ങിയത് കോടിയേരിയുടെ മകൻ”: പാർട്ടി പ്രതിരോധത്തിൽ

single-img
24 January 2018

 

തിരുവനന്തപുരം: സിപിഎം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. 13 കോടി രൂപ തട്ടിച്ചുവെന്ന് കാണിച്ച് ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് രംഗത്തെത്തിയിരിക്കുന്നത്.

ചെക്കുകൾ മടങ്ങുകയും ബിനോയ് ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ‍ നിർദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.

ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി 7.7 കോടി രൂപയും ഓഡി കാര്‍ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്.

കാര്‍ വാങ്ങിയതിന്റെ പണം തിരിച്ചടയ്ക്കുന്നുണ്ടായിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് അതും നിര്‍ത്തി. പണം തിരികെ നല്‍കണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതനുസരിച്ച് പരാതി ലഭിച്ചതോടെ കോടിയേരി തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചനടത്തുകയും പണം നല്‍കാമെന്ന വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് 2016 ജൂണ്‍ മാസത്തിന് മുമ്പ് കമ്പനിയുമായുള്ള ഇടപാട് അവസാനിപ്പിക്കുമെന്നും വായ്പയായി വാങ്ങിയ പണം മടക്കി നല്‍കുമെന്നും നേതാവിന്റെ മകന്‍ ഉറപ്പ് നല്‍കിയിരുന്നു.

പാര്‍ട്ടി പൊളിറ്റ് ബ്യൂറോയെ ഇടപെടുത്തി പണം തിരിച്ചുകിട്ടാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്. ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ പണം തട്ടി രാജ്യം വിട്ടതിന് നിയമനടപടിയുമായി ഇന്റര്‍പോളിനെ സമീപിക്കുമെന്ന് കമ്പനി പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.