കാസർകോട് 72 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ പോലീസ് ഒത്തു കളിയോ?
കാസർകോട് ബട്ടിപ്പദവിലെ കുറ്റിക്കാട്ടിൽ സൂക്ഷിച്ച 72 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ അന്വേഷണം എങ്ങുമെത്തിയില്ല. മൂന്നുമാസം മുന്പാണ് മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ് ക്കായി സൂക്ഷിച്ച 72 കിലോ കഞ്ചാവ് കണ്ടെത്തിയത്. അന്വേഷണം ഉടൻ തന്നെ കാസർഗോഡ് നാർക്കോട്ടിക് സെല്ലിന് കൈമാറിയിരുന്നു.
മൂന്നും രണ്ടും കിലോകളുടെ പാക്കറ്റുകളിലായി എട്ടു ബാഗുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എട്ടു കേന്ദ്രങ്ങളിലേക്ക് വിൽപ്പന നടത്തുന്നതിനായാണ് ഇവ സൂക്ഷിച്ചതെന്നാണ് നിഗമനം.
ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ കഞ്ചാവ് കടത്ത് സംഘത്തെ പോലീസിന് കണ്ടെത്താനായില്ല. ഇതോടെ അന്വേഷണം നിലയ്ക്കുകയായിരുന്നു. ഈ പ്രദേശങ്ങളിൽ കഞ്ചാവ് സംഘം വൻ മാഫിയാ സംഘമായി മാറിയിട്ടുണ്ട്.
നാട്ടുകാരുടെ പരാതിയെ തുടർന്നാണ് റെയിഡ് നടന്നത്. എന്നാൽ ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവ് വേട്ട നടത്തിയിട്ടും പ്രതികളെ പിടികൂടാത്തതിനുപിന്നിൽ ഉന്നത പോലീസ് ഇടപെടൽ ഉണ്ടെന്ന ആക്ഷേപമാണ് നാട്ടുകാർ ഉയർത്തുന്നത്. എന്നാൽ അന്വേഷ്ണം തുടരുന്നുണ്ടെന്ന് പോലീസ് പറയുന്നു.