ഏഷ്യാനെറ്റ് ദുരുദ്ദേശപരമായ കമന്റുകള്‍ക്ക് വഴിയൊരുക്കി: മകളുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അനുചിതമെന്ന് കരുണാകരന്‍ എംപി

single-img
23 January 2018

തന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തീര്‍ത്തും അനുചിതമെന്ന് പി കരുണാകരന്‍ എംപി. മകളുടെ കല്യാണം പ്രതിശ്രുത വരന്‍ മര്‍സ്സദ് സുഹൈലിന്റെയും, ഞങ്ങളുടെയും കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് പോലുള്ള മാധ്യമം ദുരുദ്ദേശപരമായ കമന്റുകള്‍ക്ക് വഴിയൊരുക്കി കൊടുത്തു. അത്തരം കമന്റുകള്‍ തടയാനോ, നീക്കം ചെയ്യാനോ ഉള്ള സാമാന്യ മര്യാദ പോലും അവര്‍ കാണിച്ചില്ല എന്നത് ദു:ഖകരമാണെന്നും കരുണാകരന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്.

ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെടുകയും പിന്നീട് ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ എകെജിയുടെ ചെറുമകളുടെ വിവാഹം, എന്നരീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി കരുണാകരന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം

എന്റെ മകള്‍ ദിയ കരുണാകരന്റെ വിവാഹവുമായ് ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും, സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ കമന്റുകളും തീര്‍ത്തും അനുചിതമെന്ന് ഖേദപൂര്‍വ്വം അറിയിക്കുകയാണ്. മകളുടെ കല്യാണം പ്രതിശ്രുത വരന്‍ മര്‍സ്സദ് സുഹൈലിന്റെയും, ഞങ്ങളുടെയും കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചതാണ്.

ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ഇന്റര്‍നാഷ്ണല്‍ വോളി താരമായ മര്‍സ്സദ് റെയില്‍ വേയില്‍ ടിടിഇആയി സേവനമനുഷ്ടിച്ചു വരുന്നു. ഇരു വീട്ടുകാരുടെയും പൂര്‍ണ്ണ സമ്മതത്തോട് കൂടിയാണ് വിവാഹം മാര്‍ച്ച് മാസത്തില്‍ നടത്താന്‍
തീരുമാനിച്ചത്. ഈ വിവരം സമയമാകുമ്പോള്‍ അറിയിക്കാം എന്നാണു ഞാന്‍ കരുതിയിരുന്നത്.

എന്നാല്‍ ചില മാധ്യമങ്ങള്‍ വളരെ സങ്കുചിതത്വത്തോട് കൂടി ഞങ്ങളോട് ഒരു അന്വേഷണവും നടത്താതെ ഇത് വാര്‍ത്തയാക്കുകയാണു ചെയ്തത്. ഏഷ്യാനെറ്റ് പോലുള്ള മാധ്യമം ദുരുദ്ദേശപരമായ കമന്റുകള്‍ക്ക് വഴിയൊരുക്കി കൊടുത്തു. അത്തരം കമന്റുകള്‍ തടയാനോ, നീക്കം ചെയ്യാനോ ഉള്ള സാമാന്യ മര്യാദ പോലും അവര്‍ കാണിച്ചില്ല എന്നത് ദു:ഖകരമാണ്.

ഇരു വീട്ടുകാരും ആലോചിച്ചുറപ്പിച്ച വിവാഹ കാര്യം സഖാക്കള്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, പിണറായി വിജയന്‍, കൊടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരെ അറിയിക്കുകയും, അവരുടെ സമ്മതവും അനുഗ്രവും ലഭിച്ചിട്ടുള്ളതുമാണ്.

വസ്തുത ഇതായിരിക്കേ ഇത്തരം വാര്‍ത്തകള്‍ പുറത്ത് വിടുമ്പോള്‍ കുടുംബക്കാരായ ഞങ്ങളോടോ, പ്രതിശ്രുത വധുവരന്മാരോടോ കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള അവസരം ഉപയോഗപ്പെടുത്താതെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും സഭ്യമല്ലാത്ത കമന്റുകള്‍ക്ക് അവസരം സൃഷ്ടിക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിച്ചത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്.

സസ്‌നേഹം
പി.കരുണാകരന്‍ എം പി