ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി: ‘എന്‍ഐഎ അന്വേഷിക്കേണ്ട; ഹാദിയയുടെ വിവാഹത്തില്‍ ഇടപെടില്ല’
ന്യൂഡല്‍ഹി: വൈക്കം സ്വദേശിയായ ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി. വിവാഹം നിയമവിരുദ്ധമായ നടപടിയല്ല. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണ് ഹാദിയ. ഹാദിയയുടെ വിവാഹത്തില്‍ എന്‍ഐഎയ്ക്ക് ഇടപെടാനാകില്ല.
അന്വേഷണവും വിവാഹവും രണ്ടു കാര്യമാണ്. ഷെഫിന്‍ ജഹാന്റെ ഭീകര ബന്ധമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണു വിവാഹം കഴിച്ചതെന്നു ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് പരിഗണിച്ചു വിവാഹം റദ്ദാക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിവാഹം സ്വന്തം ഇഷ്ടപ്രകാരമെന്ന് ഹാദിയതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹാദിയയെ കേസില്‍ കക്ഷിചേര്‍ത്തു. നേരത്തേ, ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയിരുന്നു. എന്നാല്‍ വിമര്‍ശനം ഉന്നയിച്ചെങ്കിലും ഹൈക്കോടതിയുടെ ഈ നടപടി റദ്ദാക്കാന്‍ സുപ്രീം കോടതി തയാറായിട്ടില്ല.
മാത്രമല്ല, വിവാഹത്തിന്റെ കാര്യത്തില്‍ നിലപാട് എഴുതി നല്‍കാനും കോടതി ഹാദിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 22നാണു കേസ് കോടതി ഇനി പരിഗണിക്കുക. അതിനുമുന്‍പ് അറിക്കാനുള്ളതു ഹാദിയ കോടതിയെ അറിയിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ നവംബര്‍ 27നാണു സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിനു കോയമ്പത്തൂരിലേക്ക് അയച്ചത്. സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഹാദിയയ്ക്കു ഹോസ്റ്റല്‍ സൗകര്യവും സുരക്ഷയും കോടതി ഏര്‍പ്പെടുത്തി.
ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു പരിഗണിച്ചത്. ഹാദിയയുമായുളള വിവാഹം റദ്ദുചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതിയുടെ മുന്നിലുളളത്.
ഷെഫിന്‍ ജഹാനു ഭീകരബന്ധമുണ്ടെന്നാണു ഹാദിയയുടെ അച്ഛന്‍ അശോകന്റെ ആരോപണം. എന്നാല്‍, ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നാണ് ഹാദിയയുടെ നിലപാട്.
അതേസമയം ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി. വി.ഗിരിക്ക് പകരം ഇനി ജയ്ദീപ് ഗുപ്ത ഹാജരാകും. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ വി.ഗിരിയുടെ നിലപാട് വിവാദമായിരുന്നു. കേരളത്തിന്റെ നിലപാടു പറയുന്നതിനുപകരം ദേശീയ അന്വേഷണ ഏജന്‍സിയെ പിന്താങ്ങുകയാണ് അഭിഭാഷകന്‍ രണ്ടുതവണ ചെയ്തതെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നാണ് വിവരം.
സംസ്ഥാനത്തിന്റെ അഭിഭാഷകന്‍ കോടതിയിലെടുത്ത നിലപാട് തിരുത്തേണ്ടതുണ്ടെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഇംഗ്ലിഷ് ദിനപത്രത്തിലെ ലേഖനത്തിലൂടെ ഇന്നലെ വ്യക്തമാക്കി. അഭിഭാഷകനെ മാറ്റണമെന്നുതന്നെയാണ് ഉദ്ദേശിച്ചതെന്നും സംസ്ഥാന ഭരണനേതൃത്വവുമായി സംസാരിച്ചശേഷമുള്ളതാണ് ആ നിലപാടെന്നും പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ സൂചിപ്പിച്ചു.
സംസ്ഥാനത്തു ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലുള്ള കേസ് ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നു നേരത്തേ, എന്‍ഐഎ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴും കേരളം അനുകൂലിച്ചിരുന്നു. കേരളത്തിന്റെ നിലപാട് എന്‍ഐഎയുടെ അഭിഭാഷകന്‍ എടുത്തുപറയുകയും ചെയ്തു.
അന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി ആദ്യം ഹാദിയയോടു സംസാരിക്കണമോ അതോ എന്‍ഐഎയുടെ അന്വേഷണത്തിന്റെ ഫലങ്ങള്‍ പരിശോധിക്കണമോയെന്ന ചോദ്യം ബെഞ്ച് ഉന്നയിച്ചു. എന്‍ഐഎയുടെയും ഹാദിയയുടെ പിതാവിന്റെയും അഭിഭാഷകര്‍ ആദ്യം രേഖകള്‍ പരിശോധിക്കണമെന്നു നിലപാടെടുത്തു.
അതിനോടു വി. ഗിരിയും യോജിക്കുകയായിരുന്നു. കോടതിയുടെ ഉദ്യോഗസ്ഥനെന്ന നിലയിലാണ് താന്‍ പറയുന്നതെന്ന മുഖവുരയോടെയാണ് ഗിരി നിലപാടു വ്യക്തമാക്കിയത്. എന്നാല്‍, സംസ്ഥാനം നിയോഗിക്കുമ്പോള്‍ വ്യക്തിപരമായ നിലപാടല്ല സര്‍ക്കാരിന്റെ നിലപാടുതന്നെയാണു പറയേണ്ടതെന്നും രണ്ടു തവണയും അതുണ്ടായില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.