ഹാദിയ കേസ് ഇന്ന് സുപ്രീംകോടതിയില്‍

single-img
23 January 2018

ഹാദിയാ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നു. ഷെഫിന്‍ ജഹാന്റേയും ഹാദിയയുടേയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അടക്കം കേസിന്റെ ഏറ്റവും നിര്‍ണ്ണായകമായ വശങ്ങള്‍ കോടതി പരിശോധിക്കും. കേസില്‍ എന്‍ഐഎ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷമാണ് കേസ് വീണ്ടും കോടതിയിലെത്തുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് സ്വതന്ത്രയാക്കിയതിന് ശേഷം ആദ്യമായാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ നവംബര്‍ ഇരുപത്തിയേഴിനാണ് സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിനു കോയമ്പത്തൂരിലേക്ക് അയച്ചത്. സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഹാദിയയ്ക്ക് ഹോസ്റ്റല്‍ സൗകര്യവും സുരക്ഷയും കോടതി ഏര്‍പ്പെടുത്തി.

ഹാദിയയുടെ ഇപ്പോഴത്തെ സ്ഥിതി കോടതി ആരാഞ്ഞേക്കും. ഹാദിയയുമായുളള വിവാഹം റദ്ദുചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ മുന്നിലുളളത്. എന്‍ഐഎ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും പരിഗണനയ്ക്ക് വരും.

ഷെഫിന്‍ ജഹാനു ഭീകരബന്ധമുണ്ടെന്നാണു ഹാദിയയുടെ അച്ഛന്‍ അശോകന്റെ ആരോപണം. എന്നാല്‍, ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നാണ് ഹാദിയയുടെ നിലപാട്.