മകന്റെ ചിത്രം അമ്മ ഫേസ്ബുക്കിലിട്ടു: അമ്മയ്ക്ക് കോടതി ശിക്ഷ വിധിച്ചു

single-img
22 January 2018

സ്വന്തം ചിത്രവും സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ലൈക്കുകള്‍ വാങ്ങിക്കൂട്ടുന്നത് ഭൂരിഭാഗമാളുകള്‍ക്കും ഹരമാണ്. എന്നാല്‍ നിയമപരമായി അതിലൊരു അപകടം ഒളിഞ്ഞിരിക്കുന്നുണ്ടെന്നതിനു തെളിവാണ് ഇറ്റലിയില്‍ നിന്നുള്ള ഒരു സംഭവം.

കാരണം അനുവാദമില്ലാതെ തന്റെ ചിത്രവും വിവരങ്ങളും ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് പതിനാറുകാരനായ മകന്‍ അമ്മയ്‌ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹമോചനം നേടിയവരാണ്.

ഇതിനു ശേഷം കുട്ടിയുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ഇവര്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കാന്‍ ആരംഭിച്ചു. സോഷ്യല്‍ മീഡിയയില്‍ ഈ കുട്ടിയെ ഒരു മാനസിക രോഗിയായി ചിത്രീകരിച്ച ഇവര്‍ മകനെ ഒരു കൊലപാതകിയോടു വരെ ഉപമിച്ചിരുന്നു. ലോകത്തില്‍ ഭൂരിഭാഗമാളുകളും ഉപയോഗിക്കുന്ന ഫേസ്ബുക്കില്‍ കൂടിയുള്ള ഈ അമ്മയുടെ പ്രവൃത്തി മകന്റെ മനസിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു.

ഇതില്‍ സഹികെട്ടാണ് മകന്‍ കോടതിയെ സമീപിച്ചത്. തെന്റ അഞ്ഞൂറോളം ചിത്രങ്ങള്‍ അമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തായി കുട്ടി ആരോപിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോകുവാന്‍ തയാറെടുക്കുകയായിരുന്നു ഈ കുട്ടി.

അമ്മയുടെ ഈ പ്രവൃത്തികാരണം തന്റെ വ്യക്തി ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്നും മറ്റ് കുട്ടികള്‍ തന്നെയൊരു മോശം വ്യക്തിയായി കരുതുമെന്നും ഈ കുട്ടി പറയുന്നു. പരാതി കേട്ട കോടതി ഒന്നുകില്‍ കുട്ടിയുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും മാറ്റുകയോ അല്ലെങ്കില്‍ ഫെബ്രുവരി ഒന്നിനു മുമ്പായി 12,270 ഡോളര്‍ പിഴയടയ്ക്കുകയോ ചെയ്യണം എന്ന് വിധിച്ചു. മാത്രമല്ല സോഷ്യല്‍ മീഡിയയുടെ നല്ല വശത്തെ ഈ അമ്മ ദുരുപയോഗം ചെയ്തുവെന്നും കോടതി പറഞ്ഞു.