ആലപ്പുഴയില്‍ യുവതിയുടെ കുളിമുറി ദൃശ്യം മൊബൈല്‍ കാമറയില്‍ പകര്‍ത്തി 15 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു; പത്താം ക്ലാസുകാരന്‍ പിടിയില്‍

single-img
22 January 2018


എടത്വാ: കുളിമുറിയിലെ ദൃശ്യം മൊബൈല്‍ കാമറയില്‍ പകര്‍ത്തി 15 ലക്ഷം രൂപ ആവശ്യപ്പെട്ട വിദ്യാര്‍ഥി പിടിയില്‍. ചങ്ങംങ്കരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് എടത്വാ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം യുവതിയുടെ വീടിന് മുന്നില്‍നിന്നാണ് വീട്ടുകാര്‍ക്ക് ഒരു കത്തു ലഭിക്കുന്നത്.

കത്തിനോടൊപ്പം ഒരു മെമ്മറി കാര്‍ഡും ഉണ്ടായിരുന്നു. മെമ്മറി കാര്‍ഡില്‍ യുവതിയുടെ കുളിമുറി ദൃശ്യം ഉണ്ടെന്നും 15 ലക്ഷം രൂപ ഉടന്‍ നല്‍കിയില്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യം പ്രചരിപ്പിക്കുമെന്നുമായിരുന്നു കത്തില്‍. വീട്ടുകാര്‍ കത്തും മെമ്മറി കാര്‍ഡും എടത്വാ പോലീസിന് കൈമാറി.

പോലീസിന്റെ അന്വേഷണത്തിനിടയിലാണ് നവംബര്‍ മൂന്നിന് നടന്ന സംഭവം യുവതി പോലീസിനോട് പറഞ്ഞത്. അയല്‍ വാസിയായ പത്താം ക്ലാസുകാരന്‍ യുവതി കുളിക്കുമ്പോള്‍ കുളിമുറിയുടെ ജനലഴിയിലൂടെ മൊബെലില്‍ ദൃശ്യം പകര്‍ത്തിയിരുന്നു.

യുവതിയുടെ ബന്ധു നിര്‍മിക്കുന്ന വീടിന്റെ ഫൗണ്ടേഷന് മുകളില്‍ കയറി ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട യുവതി വീട്ടുകാരെ വിവരം അറിയിച്ച് വിദ്യാര്‍ഥിയെ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥിയെ പിടികൂടുകയായിരുന്നു.

വിദ്യാര്‍ഥിയുടെ പക്കല്‍ നിന്ന് ദൃശ്യം അടങ്ങിയ മറ്റ് മൂന്ന് മെമ്മറി കാര്‍ഡുകള്‍ കൂടി പോലീസ് കണ്ടെത്തിയതായി സൂചനയുണ്ട്. തമിഴ്‌നാട് സ്വദേശികളായ വിദ്യാര്‍ഥിയുടെ കുടുംബം വര്‍ഷങ്ങളായി കുട്ടനാടിന്റെ പലഭാഗങ്ങളിലും മാറിമാറി വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് യുവതിയുടെ വീടിന് സമീപത്ത് സ്ഥലം വാങ്ങി താമസം തുടങ്ങിയത്. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ അറസ്റ്റ് ചെയ്യാനോ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കാനോ പോലീസിന് കഴിഞ്ഞില്ല. ജുവെനെല്‍ ജസ്റ്റിസ് ബോര്‍ഡില്‍ അറിയിച്ചശേഷം വിദ്യാര്‍ഥിയെ വിട്ടയച്ചു.

ദൃശ്യം അടങ്ങിയ മെമ്മറി കാര്‍ഡിനൊപ്പം പണം ആവശ്യപ്പെട്ട് കത്ത് നല്‍കിയതോടെ കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.