പൃഥ്വിരാജ് ആര്‍.എസ്.എസിനെ ഭയന്ന് പിന്മാറുന്ന ആളല്ലെന്ന് ടൊവിനോ

single-img
21 January 2018

കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയത് ആര്‍.എസ്.എസിനെ ഭയന്നാണെന്ന വാര്‍ത്തകള്‍ക്കെതിരെ യുവനടന്‍ ടൊവിനോ തോമസ്. ആരെങ്കിലും പറഞ്ഞുപേടിപ്പിച്ചതിന്റെ പേരില്‍ പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരാജ് എന്ന് അദ്ദേഹത്തിനെ അടുത്തറിയുന്നവര്‍ക്കറിയാമെന്ന് ടൊവിനോ പറഞ്ഞു.

ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യങ്ങള്‍ പറയുന്നത്. ആമിയില്‍ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് പൃഥ്വിരാജിനെ ആയിരുന്നു. പിന്നീട് പൃഥ്വി ആ വേഷത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പൃഥ്വിക്ക് പകരം വന്നത് യുവനടന്‍ ടൊവിനോ തോമസ് ആയിരുന്നു.

വിദ്യാബാലന്‍, പൃഥ്വിരാജ് ഇവരൊക്കെ ആര്‍.എസ്.എസിനെ പേടിച്ച് പിന്മാറിയതാണെന്ന് വിശ്വസിക്കുന്നില്ല. ഞാന്‍ നല്ല ബന്ധം പുലര്‍ത്തുന്ന ഒരാളാണ് പൃഥ്വിരാജ്. എന്റെ കരിയറിലെ എന്ത് പ്രശ്‌നങ്ങളും കൃത്യമായി ശ്രദ്ധിച്ച് മറുപടി തരുന്ന ഒരാളാണ് അദ്ദേഹം.

കമല്‍ സാര്‍ എന്നെ ഈ പ്രോജക്ടിന് വിളിച്ചപ്പോള്‍ ഞാനാദ്യം വിളിച്ചതും ചെയ്‌തോട്ടേ എന്ന് ചോദിച്ചതും പൃഥ്വിരാജിനോടാണ്. വളരെ തിരക്കുപിടിച്ച ഷെഡ്യൂളിലാണ് അദ്ദേഹം. ഞാന്‍ സിനിമയിലെത്തിയിട്ട് അഞ്ചുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ. മാത്രമല്ല 2015ല്‍ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയ്ക്കു ശേഷം മാത്രം തിരക്കുള്ള നടനായ ആളുമാണ്. ആ എനിക്ക് ഇപ്പോഴത്തെ ഈ തിരക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്നില്ല. ഡേറ്റിന്റെയും മറ്റും കാര്യത്തില്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടുകയാണ്. എനിക്കിത്ര തിരക്കുണ്ടെങ്കില്‍ പൃഥ്വിരാജിന് എത്ര തിരക്കുണ്ടാകും എന്ന് നമുക്കൂഹിക്കാം.

അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആര്‍ക്കും പറയാം. അത്തരക്കാര്‍ അത് പറഞ്ഞും എഴുതിയും കൊണ്ടേയിരിക്കും. നമുക്കെന്ത് ചെയ്യാന്‍ പറ്റും. അതുകൊണ്ട് ചിലപ്പോള്‍ അവര്‍ക്ക് മനസുഖം കിട്ടുമായിരിക്കും. അതുകൊണ്ട് അവരെയും ഞാന്‍ മോശക്കാരായി കാണുന്നില്ല. അത്തരം ഗോസിപ്പുകള്‍ വായിക്കാന്‍ ഇവിടെ ആളുള്ളത് കൊണ്ടാണല്ലോ അവര്‍ എഴുതുന്നതെന്നും ടൊവിനോ
പറഞ്ഞു.