സൗദിയിൽ വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം
തെക്കൻ സൗദി പ്രവിശ്യയായ നജ്റാനു നേരെ യെമനിൽനിന്നുള്ള ഹൂതി വിമതസേന ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. എന്നാൽ തങ്ങളുടെ വ്യോമസേന മിസൈൽ തകർത്തതായി സൗദി അറേബ്യയുടെ സൈനിക വക്താവു പറഞ്ഞു.
സൗദിയുടെ സൈനിക താവളത്തെയാണു മിസൈൽ ലക്ഷ്യംവച്ചതെന്നു ഹൂതികളുടെ ഔദ്യോഗിക ടിവി റിപ്പോർട്ട് ചെയ്തു. ഇറാനുമായി ബന്ധം പുലർത്തുന്ന ഹൂതികൾ സൗദിക്കെതിരെ ഒട്ടേറെ മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
ഈ മാസം മൂന്ന് തവണ മിസൈലയച്ചു. മൂന്നും തകര്‍ത്തു. യമനില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതുമുതല്‍ 80 തവണ സൌദിക്ക് നേരെ മിസൈലയച്ചു ഹൂതികള്‍. നവംബര്‍ മുതല്‍ റിയാദിനെ ലക്ഷ്യം വെച്ചാണ് ബാലിസ്റ്റിക് മിസൈലയക്കുന്നത്.
ഇവയെല്ലാം ഇറാന്‍ നിര്‍മിതമാണെന്ന് സൌദി സൈന്യവും അമേരിക്കന്‍ സൈന്യവും പറയുന്നു. ഈ സാഹചര്യത്തിൽ സൌദി അഭ്യര്‍ഥന പ്രകാരം നാളെ ഒഐസി യോഗം ചേരും. അംഗ രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാര്‍ യോഗത്തിലുണ്ടാകും.
യോഗത്തിലവതരിപ്പിക്കേണ്ട കരട് ഇന്നര്‍ധരാത്രിയോടെ പ്രതിനിധികള്‍ തയ്യാറാക്കും. ഒഐസി സെക്രട്ടറി ജനറല്‍ ഡോ.യൂസുഫ് അല്‍ ഉസൈമിന്‍ വിഷയത്തില്‍ സംഘടനയുടെ നിലപാട് വിശദീകരിക്കും. ഇറാനും ഹൂതികള്‍ക്കുമെതിരെ നടപടി കര്‍ക്കശമാക്കാനാണ് നീക്കം.