‘പത്മാവത്’ റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദ്
സഞ്ജയ് ലീല ബൻസാലിയുടെ വിവാദചിത്രം ‘പത്മാവത്’ റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് രജ്പുത് കർണിസേന. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ കത്തിക്കുമെന്നും നഷ്ടം സഹിക്കാൻ ഉടമകൾ തയാറാകണമെന്നും കർണിസേന മേധാവി ലോകേന്ദ്ര സിങ് മുന്നറിയിപ്പു നൽകി.
ചിത്രത്തിന്റെ സംവിധായകൻ ബെൻസാലിക്കും നായിക ദീപിക പദുക്കോണിനും വധ ഭീഷണി പുറപ്പെടുവിക്കുകയും ചെയ്തു. ബന്ദ് ശക്തമാണെന്ന് ഉറപ്പിക്കാൻ മുംബൈയൽ തന്നെയുണ്ടാവുമെന്ന് രജ്പുത് കർണി സേനയുടെ നേതാവ് ലോകേന്ദ്ര സിംഗ് കൽവി പറഞ്ഞു.
ചിത്രം പ്രദർശിപ്പിച്ചാൽ ജൗഹർ അനുഷ്ഠിക്കുമെന്നും കർണി സേന ഭീഷണി ഉയർത്തിയിട്ടുണ്ട്. മധ്യകാല ഇന്ത്യയിലെ രജപുത്ര സ്ത്രീകൾ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യയാണ് ജൗഹർ. യുദ്ധത്തിൽ തോൽവി ഉറപ്പാവുന്ന ഘട്ടത്തിൽ സ്ത്രീകൾ വലിയ ചിതകൂട്ടി കൂട്ടമായി ജീവനൊടുക്കുകയും പുരുഷന്മാർ ഒന്നടങ്കം യുദ്ധഭൂമിയിൽ മരണം വരിക്കുകയും ചെയ്യുന്നതാണ് ജൗഹർ.
കർണിസേന ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധങ്ങളെ തുടർന്നു നാലു സംസ്ഥാനങ്ങളിൽ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഉത്തരവിനുപിന്നാലെ, സിനിമ രാജ്യത്തെ ക്രമസമാധാനം തകർക്കുമെന്ന് ആരോപിച്ച് എം.എൽ.ശർമ നൽകിയ പൊതുതാൽപര്യ ഹർജിയും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. എന്നാൽ, കോടതി ഉത്തരവിനെ മാനിക്കാത്ത രീതിയിലാണു കർണിസേനയുടെ പ്രവർത്തനം.
സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രം നിരോധിക്കാൻ സാധ്യമല്ലെന്നു പറഞ്ഞാണു രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കിയത്. ഹിമാചൽപ്രദേശും ഉത്തരാഖണ്ഡും സിനിമയ്ക്കെതിരായി നിലപാടെടുത്തിരുന്നു.
ദീപികയും ഷാഹിദ് കപൂറും രൺവീർ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിനെതിരെ കർണിസേനയുടെ കടുത്ത പ്രതിഷേധമാണു വൻവിവാദമായതും റിലീസ് വൈകിച്ചതും. സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റണം എന്നതടക്കം സെൻസർ ബോർഡിന്റെ നിർദേശങ്ങൾ അംഗീകരിച്ചതോടെയാണു പ്രദർശനാനുമതി ലഭിച്ചത്.