‘ഹാദിയയുടെ മൊഴി തെറ്റ്: ഷെഫിന്‍ ജഹാനെ കണ്ടെത്തിയത് സൈനബയുടെ ഡ്രൈവര്‍’

single-img
20 January 2018

ഹാദിയ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എന്‍ഐഎ സുപ്രീം കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും. ഹാദിയയും ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം സംബന്ധിച്ച് കിട്ടിയ പുതിയ വിവരങ്ങളായിരിക്കും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലുണ്ടാകുക.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകയായിരുന്ന സൈനബയുടെ ഡ്രൈവറാണ് ഹാദിയയ്ക്ക് വിവാഹം കഴിക്കാനായി ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്നാണ് എന്‍.ഐ.എ. പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഡ്രൈവറുടെ മൊഴി എന്‍.ഐ.എ.ക്ക് ലഭിച്ചിട്ടുണ്ട്.

വിവാഹ വെബ് സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന ഹാദിയയുടെ മൊഴി തെറ്റാണെന്ന് സ്ഥാപിക്കുന്നതാണ് എന്‍.ഐ.എ.യുടെ പുതിയ കണ്ടെത്തല്‍. വിവാഹത്തിനു ശേഷമാണു ഹാദിയ പറയുന്ന വിവാഹാലോചനാ വെബ്‌സൈറ്റില്‍ ഷെഫിന്‍ പേരു റജിസ്റ്റര്‍ ചെയ്തതെന്നും കണ്ടെത്തി.

ഹൈക്കോടതിയിലെ കേസില്‍ അനുകൂല ഉത്തരവ് ലഭിക്കാനാണ് ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം പെട്ടെന്ന് നടത്തിയതെന്നാണ് എന്‍.ഐ.എ.യുടെ കണ്ടെത്തല്‍. ഹൈക്കോടതിയിലെ കേസില്‍ അനുകൂല ഉത്തരവ് ലഭിക്കുന്നതിന് വിവാഹം മികച്ച ഘടകമായിരിക്കുമെന്ന് സൈനബയ്ക്ക് അറിയാമായിരുന്നു.

ഇതിനായി ഒരു മുസ്ലിം യുവാവിനെ കണ്ടെത്താന്‍ സൈനബ ഡ്രൈവറോട് നിര്‍ദേശിക്കുകയായിരുന്നു. ആ സമയത്ത് ഗള്‍ഫില്‍ നിന്ന് ലീവില്‍ നാട്ടിലെത്തിയ ഷെഫിന്റെ കാര്യം ഡ്രൈവര്‍ സൈനബയോട് പറയുകയായിരുന്നു. ഷെഫിന്റെ കാര്യങ്ങള്‍ അറിഞ്ഞ ഉടനെ സൈനബ ഹാദിയയുടെ വിവാഹം തീരുമാനിക്കുകയായിരുന്നെന്നും എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്.

ഷഫിന്‍ ജഹാനുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഐഎസ് കേസില്‍ റിമാന്‍ഡിലുള്ള രണ്ടു പ്രതികളുടെ മൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഹാദിയ കേസ് ഈ മാസം അവസാനത്തോടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് എന്‍.ഐ.എ. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നത്.