ഭാര്യമാരെ ഉപേക്ഷിച്ചുപോയ പ്രവാസികള്‍ക്കെതിരെ നടപടി: പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കും

single-img
18 January 2018

ദില്ലി: ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനമായി. ഗാര്‍ഹിക പീഡനം, സ്ത്രീധനത്തിനായുള്ള പീഡനം തുടങ്ങിയ കേസുകളില്‍ ഉള്‍പെട്ട് വിദേശത്തേയ്ക്ക് മുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് കൂടിയാണ് നടപടി.

പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതോടെ ഇവര്‍ക്ക് തിരികെ നാട്ടിലെത്താതിരിക്കാന്‍ സാധിക്കില്ലെന്നാണ് കമ്മിറ്റി വിലയിരുത്തിയത്. മുങ്ങിയ ഭര്‍ത്താക്കന്മാര്‍ക്കെതിരെ തിരച്ചില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള അധികാരം കൂടി നല്‍കി ഇത്തരം കേസുകളില്‍ ഇടപെടാനുള്ള സമിതിയെ ശക്തിപ്പെടുത്താനും തീരുമാനമായി.

ഭാര്യയെ ഉപേക്ഷിച്ച് മുങ്ങി നടക്കുന്ന ഭര്‍ത്താക്കന്മാരെക്കുറിച്ച് വ്യാപകമായ രീതിയില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ച് പഠിക്കാന്‍ ഒമ്പതംഗ കമ്മിറ്റിയെ നിയോഗിച്ചത്.