29 വസ്തുക്കളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി; നിർണായക തീരുമാനങ്ങളില്ല
ചരക്കു സേവന നികുതി (ജിഎസ്ടി) യിൽ സുപ്രധാന മാറ്റങ്ങൾ പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. റിയല്‍എസ്റ്റേറ്റ് മേഖലയെ ഉള്‍പ്പെടുത്തുന്ന കാര്യത്തിലടക്കം സുപ്രധാന തീരുമാനങ്ങളൊന്നുമില്ലാതെ യോഗം പിരിഞ്ഞു. 29 കരകൗശല വസ്തുക്കളെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കി. മറ്റു കരകൗശല വസ്തുക്കളുടെ നികുതി കുറയ്ക്കുകയും ചെയ്തു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിയല്‍എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചയുണ്ടായി. കേരളത്തിന്റെ എതിർപ്പ് ധനമന്ത്രി തോമസ് ഐസക്ക് യോഗത്തിൽ ഉന്നയിച്ചു. ഇതോടെ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാതെ നീട്ടിവച്ചു.
ഇപ്പോൾ സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള മദ്യം, ഇന്ധനം, ഭൂമി റജിസ്ട്രേഷൻ, മോട്ടോർവാഹന നികുതി തുടങ്ങിയവയിൽ വലിയ ചർച്ച ഉണ്ടായില്ലെന്നാണ് അറിയുന്നത്. ജിഎസ്ടി ഫയലിങ് ലളിതവും എളുപ്പവുമാക്കുന്നതു ചർച്ച ചെയ്യാൻ പത്തു ദിവസത്തിനകം കൗൺസിലിന്റെ വിഡിയോ കോൺഫറൻസിങ് നടക്കും. പെട്രോള്‍ ഡീസല്‍ വില എന്നിവ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും.