ആറു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണാഭരണങ്ങളോ ആഡംബര വസ്തുക്കളോ വാങ്ങുന്നവര്‍ പുലിവാലുപിടിക്കും: പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍

single-img
18 January 2018

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം 50,000 രൂപക്ക് മുകളിലുള്ള നിക്ഷേപങ്ങളെല്ലാം നിരീക്ഷണത്തിലാണ്. 50,000 രൂപയ്ക്കുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ പാന്‍കാര്‍ഡിന്റെ പിന്തുണയോടെയേ പാടുള്ളു എന്നും നിബന്ധനയുണ്ട്.

എന്നാല്‍ ഇപ്പോഴും നിയമത്തിന്റെ പഴുതുകള്‍ മുതലെടുത്ത് കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നുണ്ടെന്നാണ് സാമ്പത്തിക വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് വെട്ടിപ്പു നടത്തുന്നവരെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വഴി പരീക്ഷിക്കുന്നത്.

ആറു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണാഭരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങുമ്പോള്‍ സാമ്പത്തിക ഇന്റലിജന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നത് കണ്ടെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

പല വിദേശ രാജ്യങ്ങളിലും ഇത്തരത്തില്‍ നിയമമുണ്ട്. 10,000 ഡോളറിന് മുകളിലുള്ള ഇടപാടുകള്‍ക്കാണെന്ന് മാത്രം. ഇങ്ങനെയൊരു നിയമം കൊണ്ടുവന്നാല്‍ വരുമാനത്തില്‍ കവിഞ്ഞുള്ള വാങ്ങലുകള്‍ കണ്ടെത്താന്‍ ആദായ നികുതി വകുപ്പിന് അത് സഹായകരമാവുമെന്നാണ് കരുതുന്നത്.