ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ പരമ്പര അടിയറവച്ചു; രണ്ടാം ടെസ്റ്റിലും നാണംകെട്ട തോല്‍വി
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോൽവി. 135 റണ്‍സിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുമായി അരങ്ങേറ്റം ഗംഭീരമാക്കിയ ലുങ്കി എന്‍ഗീഡിയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. മൂന്നു വിക്കറ്റെടുത്ത് റബാഡ എന്‍ഗീഡിക്ക് മികച്ച പിന്തുണ നല്‍കി.
287 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 151ൽ അവസാനിച്ചു. എട്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത് ശർമ–മുഹമ്മദ് ഷാമി സഖ്യമാണ് ഒരു ഘട്ടത്തിൽ ഏഴിന് 87 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയുടെ തോൽവിഭാരം കുറച്ചത്.
47 റണ്‍സ് നേടിയ രോഹിത് ശർമ മാത്രമാണ് രണ്ടാം ഇന്നിംഗ്സിൽ പൊരുതി നോക്കിയത്. അഞ്ചാം ദിനം ആദ്യം പുറത്തായത് ചേതേശ്വർ പൂജാരയാണ്. ആദ്യ ഇന്നിംഗ്സിലെ തനിയാവർത്തനം പോലെ രണ്ടാം ഇന്നിംഗ്സിലും പൂജാര ഇല്ലാത്ത റണ്ണിന് ഓടി റണ്‍ഒൗട്ടായി.
പിന്നാലെ പാർഥിവ് പട്ടേലിനെ സുന്ദരമായ ക്യാച്ചിലൂടെ മോണി മോർക്കൽ മടക്കി. താൻ ടെസ്റ്റിന് പാകമാകാത്ത ആളാണെന്ന് തെളിയിക്കുന്ന രീതിയായിരുന്നു ഹർദിക് പാണ്ഡ്യയുടേത്. റണ്‍സ് കണ്ടെത്താൻ ബാറ്റ്സ്മാൻ വിഷമിച്ച പിച്ചിൽ വിചിത്രമായ ഷോട്ട് കളിച്ച് പാണ്ഡ്യ വിക്കറ്റ് കളഞ്ഞുകുളിക്കുകയായിരുന്നു.
ഷമിയും രോഹിതും ചേർന്ന് 54 റണ്‍സ് കൂട്ടിച്ചേർത്തെങ്കിലും അനിവാര്യമായ പരാജയം ഒഴിവാക്കാൻ പര്യാപ്തമാകുമായിരുന്നില്ല. നാല് റണ്‍സുമായി ഇഷാന്ത് ശർമ പുറത്താകാതെ നിന്നു. എൻഡിഗിയാണ് മാൻ ഓഫ് ദ മാച്ച്.
സ്കോർ: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 335, രണ്ടാം ഇന്നിംഗ്സ് 258. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 307, രണ്ടാം ഇന്നിംഗ്സ് 151. മൂന്നാം ടെസ്റ്റ് ഈ മാസം 24 മുതൽ ജൊഹാനാസ്ബർഗിൽ നടക്കും.
ഇന്ത്യ ദക്ഷിണാഫ്രിക്ക