ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ കളി മതിയാക്കി

single-img
17 January 2018

ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 2015 മുതല്‍ സജീവ ഫുട്‌ബോള്‍ രംഗത്തില്ലെങ്കിലും വിരമിക്കല്‍ ഇപ്പോഴാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്നും റൊണാള്‍ഡീഞ്ഞോ വിരമിച്ചതായി താരത്തിന്റെ സഹോദരനും ഏജന്റുമായ റോബര്‍ട്ടോ അസിസ് സ്ഥിരീകരിച്ചു.

2018 ലോകകപ്പിന് ശേഷം റൊണാള്‍ഡീഞ്ഞോയ്ക്കുള്ള യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുമെന്നും സഹോദരന്‍ വ്യക്തമാക്കി.
2015ല്‍ ഫ്‌ളുമിനെന്‍സ് വിട്ടശേഷം പ്രൊഫഷണല്‍ ടീമിനായി റൊണാള്‍ഡീഞ്ഞോ കളിച്ചിട്ടില്ലായിരുന്നു. മധ്യനിരയിലെ ആക്രമണകാരിയായും വിങ്ങറായും ആരാധകരുടെ മനസ്സിലേക്ക് പന്തുതട്ടിയ റൊണാള്‍ഡീഞ്ഞോ 2002ല്‍ ലോകകപ്പ് കിരീടം ബ്രസീലിന് നേടിക്കൊടുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

വിരമിച്ചെങ്കിലും ബ്രസീല്‍ ടീമിന് വേണ്ടിയും യൂറോപ്പിലും ഏഷ്യയിലുമായി ഫുട്ബോളുമായി ബന്ധപ്പെട്ട് റൊണാള്‍ഡീഞ്ഞോ ഉണ്ടാകുമെന്ന് സഹോദരന്‍ പറഞ്ഞു. 2001ല്‍ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മനില്‍ ചേരുന്നതിന് മുമ്പ് ഗ്രെമിയോയിലാണ് ഇഞ്ഞോ കളി തുടങ്ങിയത്. പിന്നീട് ലാലീഗയിലെ ബാഴ്‌സലോണയിലേക്ക് കൂടുമാറിയ താരം എസി മിലാന് വേണ്ടിയും ബൂട്ടണിഞ്ഞു.

2015 ജൂലൈയില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫ്ളുമിനെന്‍സുമായി റൊണാള്‍ഡീഞ്ഞോ കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും 9 മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹം ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നത്. 97 തവണ ബ്രസീലിന് വേണ്ടി കളിച്ചിട്ടുള്ള താരം ടീമിനായി 33 ഗോളുകള്‍ നേടിയിട്ടുണ്ട്. 2005ല്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരവും റൊണാള്‍ഡോഞ്ഞീയ്ക്ക് ലഭിച്ചിരുന്നു