പാരസെറ്റമോള്‍ വില്ലനല്ലേ?: പ്രചരണങ്ങളുടെ സത്യാവസ്ഥ ഇതാണ്
ചെറിയൊരു തലവേദന വന്നാല്‍പോലും ഡോക്ടറോടു ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങിക്കഴിക്കുന്നവരാണു മലയാളികള്‍. ചിലര്‍ സ്ട്രിപ്പുകണക്കിനു വാങ്ങി ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ സൂക്ഷിച്ചിട്ടുമുണ്ടാകും. എന്നാല്‍ ഈ അടുത്തകാലത്തായി പാരസെറ്റമോളിനെക്കുറിച്ച് പല പ്രചരണങ്ങളും നടക്കുന്നുണ്ട്. ഈ ആരോപണങ്ങളുടെ സത്യാവസ്ഥ വിശകലനം ചെയ്യുകയാണ് ഇന്‍ഫോക്ലിനിക്.
ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മരുന്നുകളില്‍ ഒന്നാകുമ്പോഴും ഏറ്റവും വെറുക്കപ്പെടുന്ന മരുന്നായിരിക്കാനാണ് പാരസെറ്റമോളിന്റെ വിധി. എലിവിഷത്തില്‍ തുടങ്ങിയ ദുഷ്പ്രചാരണം ഇപ്പോള്‍ ഗര്‍ഭസ്ഥശിശുക്കളുടെ പ്രത്യുല്‍പാദനശേഷിയില്‍ എത്തിനില്‍ക്കുകയാണ്. എന്തായാലും പാരസെറ്റമോളിന്റെ പുരാണം നമുക്കു വായിച്ചുനോക്കാം. ആരോപണങ്ങളുടെ സത്യാവസ്ഥയും പരിശോധിക്കാം.
മരുന്നുകള്‍ മനുഷ്യരെപ്പോലെയാണ്. അവ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ചില മരുന്നുകള്‍ വളരെക്കുറച്ചുകാലം ജീവിച്ച് അകാല ചരമമടയുന്നു. മറ്റു ചിലവയാകട്ടെ ദുരന്തം വരുത്തി എന്നെന്നേക്കും വെറുക്കപ്പെട്ടവയാകുന്നു. ആന്റിബയോട്ടിക്കുകളെപ്പോലെ ഇനിയും ചിലത് അദ്ഭുതകരമായി മൃത്യുവിനെ തുരത്തിയോടിച്ചു നീണ്ടകാലം പ്രശസ്തിയാര്‍ജ്ജിച്ചു വാഴുന്നു. ചിലതാകട്ടെ കുപ്പത്തൊട്ടിയിലെ രത്‌നത്തെപ്പോലെ, തന്റെ തിളക്കം മാനവരാശി തിരിച്ചറിയുന്നതു കാത്തുകാത്തിരിക്കുന്നു.
നമ്മുടെ കഥാനായകനായ പാരസെറ്റമോള്‍, ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗര്‍ഭഗൃഹമായ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ 1877ലാണു പിറന്നുവീണത്. പല പരീക്ഷണങ്ങള്‍ക്കിടയില്‍ യാദൃശ്ചികമായി ഉണ്ടായ ഒരു രാസവസ്തു എന്നതിനുപരി ഒരു പ്രാധാന്യം പാരസെറ്റമോളിനു തുടക്കത്തില്‍ നല്‍കപ്പെട്ടില്ലെങ്കിലും, സ്വാഭാവികമായും മനുഷ്യശരീരത്തില്‍ ആ മരുന്നിനു ചെലുത്താന്‍ സാധിക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ അധികം വൈകാതെതന്നെ ആരംഭിച്ചു. എന്നാല്‍ പാരസെറ്റമോളിന്റെ വേദന കുറയ്ക്കാനുള്ള കഴിവു കണ്ടെത്തുന്നതിന് 1886 വരെ കാത്തിരിക്കേണ്ടിവന്നു. അസെറ്റാനിലൈഡ് എന്ന രാസവസ്തുവിനു വേദനാസംഹാരിയായി പ്രവര്‍ത്തിക്കാനാകും എന്നായിരുന്നു ശാസ്ത്രജ്ഞര്‍ തുടക്കത്തില്‍ കണ്ടെത്തിയത്. എന്നാല്‍ വളരെയധികം പാര്‍ശ്വഫലങ്ങളുള്ള ഒരു രാസവസ്തുവായിരുന്നു അസെറ്റാനിലൈഡ്. ഈ സാഹചര്യത്തിലാണ് രാസഘടനയില്‍ അസെറ്റാനിലൈഡിന്റെ ബന്ധുവായ പാരസെറ്റമോളിലേക്കു ഗവേഷണം നീളുന്നത്. അന്നു വേദനാസംഹാരിയായി ലഭ്യമായിരുന്ന ഫിനാസെറ്റിന്‍ എന്ന മരുന്നിനോടു പാരസെറ്റമോളിനെ താരതമ്യപ്പെടുത്തിയായിരുന്നു പഠനം. 1887ല്‍ തുടങ്ങി ആറു വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ 1893–ല്‍ ഗവേഷകനായ ജോസഫ് മെറിങ് തന്റെ പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. രക്തത്തിലെ ഓക്‌സിജന്‍ വഹിക്കുന്ന പ്രോട്ടീനായ ഹീമോഗ്ലോബിനെ ‘മെത് ഹീമോഗ്ലോബിന്‍’ എന്ന ഉപയോഗശൂന്യമായ പ്രോട്ടീനാക്കി മാറ്റാന്‍ പാരസെറ്റമോളിനു കഴിവുണ്ടെന്നായിരുന്നു മെറിങ്ങിന്റെ കണ്ടെത്തല്‍. ഇത്തരത്തിലുള്ള ഒരു മാറ്റം ഹീമോഗ്ലോബിന്റെ ഓക്‌സിജന്‍ വഹിക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുകയും കൂടിയ അളവിലായാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ പാരസെറ്റമോള്‍ മരുന്നായി ഉപയോഗിക്കുന്നതു സുരക്ഷിതമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പഠനം അഭിപ്രായപ്പെട്ടത്. എന്നാല്‍ ജോസഫ് മെറിങ് തന്റെ പരീക്ഷണത്തിന് ഉപയോഗിച്ച പാരസെറ്റമോള്‍ സാമ്പിളില്‍ കടന്നുകൂടിയ മറ്റു രാസവസ്തുക്കളാണ് ഈ തെറ്റായ ഫലം നല്‍കിയത് എന്നു കണ്ടെത്താന്‍ വീണ്ടും അറുപതു കൊല്ലങ്ങള്‍ ലോകത്തിനു കാത്തിരിക്കേണ്ടിവന്നു. അതുവരെ ഇത് ഉപയോഗശൂന്യമായ ഒരു രാസവസ്തു എന്ന നിലയില്‍ അവഗണിക്കപ്പെട്ടു കിടന്നു.
പാരസെറ്റമോളിനു പറ്റിയ ക്ഷീണം വളമായത് ഫിനാസെറ്റിന്‍ എന്ന മരുന്നിനാണ്. വിവിധ പഠനങ്ങളിലൂടെ തന്റെ കഴിവും സുരക്ഷയും തെളിയിച്ച് അംഗീകൃതമായ വേദനാസംഹാരിയായി ഫിനാസെറ്റിന്‍ പെട്ടെന്നു പ്രചാരം നേടി. ഫിനാസെറ്റിന്റെ പ്രീതി മുതലെടുത്ത് അതു നിര്‍മ്മിക്കുന്ന കമ്പനിയായ ബെയര്‍ അതിവേഗം വളര്‍ന്നു പന്തലിച്ചു. ലോകത്തിലേക്കുംവച്ച് ഏറ്റവും വലിയ മരുന്നുകമ്പനിയാകാനും ബെയറിനെ ഫിനാസെറ്റിന്‍ തുണച്ചു. 1899 ത്തില്‍ രംഗത്തെത്തിയ, മറ്റൊരു വേദനാസംഹാരിയായ ആസ്പിരിന്‍, ഫിനാസെറ്റിന്റെ അപ്രമാദിത്വത്തില്‍ വിള്ളല്‍ വീഴ്ത്തിയെങ്കിലും പിന്നീടുവന്ന ഏതാനും ദശകങ്ങള്‍ ഫിനാസെറ്റിന്റേതുതന്നെയായിരുന്നു. തലവേദനയ്ക്ക് ഡോക്റ്ററുടെ കുറിപ്പടിയില്ലാതെ ലഭിക്കുന്ന (Over the Counter) ഫിനാസെറ്റിന്‍ ആസ്പിരിന്‍ കോമ്പിനേഷനുകള്‍ വിപണി വാണു.
ജോസഫ് മെറിങ് പാരസെറ്റമോളിനെക്കുറിച്ച് നടത്തിയ ഗവേഷണത്തെ അര നൂറ്റാണ്ടോളം ആരും ചോദ്യം ചെയ്തില്ല. എന്നാല്‍ 1947ല്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണപ്രബന്ധത്തില്‍ അസെറ്റാനിലൈഡ്, ഫിനാസെറ്റിന്‍ എന്നീ അനിലീന്‍ മരുന്നുകളെല്ലാംതന്നെ മനുഷ്യശരീരത്തില്‍ പാരസെറ്റമോളായി രൂപം പ്രാപിക്കുന്നു എന്നും ഈ പാരസെറ്റമോളാണു മറ്റു രണ്ടു മരുന്നുകളുടേയും വേദനാസംഹാരീ ഫലത്തിനു കാരണമെന്നും ഗവേഷകര്‍ വാദിച്ചു. 1949ല്‍ ഈ ദിശയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. രക്തത്തിലെ ഹീമോഗ്ലോബിനെ മെത് ഹീമോഗ്ലോബിന്‍ ആക്കി മാറ്റുന്നതില്‍ പാരസെറ്റമോള്‍ പങ്കു വഹിക്കുന്നില്ല എന്നും സംശയലേശമെന്യേ തെളിയിക്കപ്പെട്ടു. അരനൂറ്റാണ്ടു നീണ്ടുനിന്ന ഗ്രഹണം അതിജീവിച്ച പാരസെറ്റമോളിന്റെ തിരിച്ചുവരവാണ് പിന്നീടുണ്ടായത്.
ഈ ഗവേഷണഫലങ്ങളുടെ ബലത്തില്‍ 1950ല്‍ ആദ്യമായി പാരസെറ്റമോള്‍ അമേരിക്കയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടു. എന്നാല്‍ ‘ട്രയാജെസിക്’ എന്ന പേരില്‍ പുറത്തിറങ്ങിയ ഈ മരുന്നിനേയും ദുര്‍വിധി വിടാതെ പിന്തുടര്‍ന്നു. ഈ മരുന്ന് ഉപയോഗിച്ച മൂന്നുപേര്‍ക്ക് രക്തത്തിലെ കോശങ്ങളുടെ എണ്ണം കുറയുന്ന മാരകരോഗമായ ‘അഗ്രാനുലോസൈറ്റോസിസ്’ ബാധിച്ചു എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അതിവേഗം ഈ മരുന്ന് വിപണിയില്‍ നിന്നു പിന്വലിക്കുകയാണുണ്ടായത്. വീണ്ടും രണ്ടുവര്‍ഷം നീണ്ട ഗവേഷണങ്ങളില്‍ പാരസെറ്റമോള്‍ അഗ്രാനുലോസൈറ്റോസിസിനു കാരണമാകുന്നില്ല എന്നു സംശയാതീതമായി തെളിയുകയും അഗ്‌നിശുദ്ധി വരുത്തി വീണ്ടും ‘പാന്‍ഡോള്‍’ എന്ന പേരില്‍ വിപണിയില്‍ തിരിച്ചെത്തുകയും ചെയ്തു . കുട്ടികളീലും ഉദര രോഗങ്ങളുള്ളവരിലും ആസ്പിരിനേക്കാള്‍ സുരക്ഷിതം എന്ന ഖ്യാതി പാരസെറ്റമോളിനു തുണയായി. 1955ല്‍ കുട്ടികള്‍ക്കുള്ള ആദ്യ പാരസെറ്റമോള്‍ കുപ്പിമരുന്ന് ടൈലിനോള്‍ എന്ന പേരില്‍ പുറത്തിറങ്ങി. ഈ ബ്രാന്‍ഡ് നാമം പിന്നീട് ലോകപ്രശസ്തമായി. സുരക്ഷയെപ്പറ്റിയുള്ള ആശങ്കകള്‍ തുടക്കത്തില്‍ പാരസെറ്റമോളിന്റെ വിപണനത്തെ പിന്നോട്ടടിച്ചെങ്കിലും 1980കളില്‍ ആസ്പിരിനെപ്പോലും മറികടന്ന് ലോകത്തിലെങ്ങും ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വേദനാസംഹാരിയായി പാരസെറ്റമോള്‍ സ്ഥാനമുറപ്പിച്ചു. ഇതു ഫിനാസെറ്റിന്റെ അന്ത്യം കുറിക്കുകയും ചെയ്തു.
1959 മുതല്‍ ഡോക്റ്ററുടെ പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമില്ലാതെ പാരസെറ്റമോള്‍ ലഭ്യമാണ്. ഉയര്‍ന്ന ഡോസില്‍ അകത്തുചെന്നാല്‍ കരള്‍ തകര്‍ന്നു പോകുന്നതടക്കമുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെങ്കിലും സാധാരണ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഡോസില്‍ പാരസെറ്റമോള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്. മദ്യപാനികളിലും കരള്‍ രോഗമുള്ളവരിലും ഈ മരുന്നിന്റെ ഉപയോഗം സൂക്ഷിച്ചുവേണം എന്നുമാത്രം. കരളില്‍ വച്ചാണ് ഈ മരുന്നിന്റെ വിഘടനം എന്നതും മദ്യം വിഘടിപ്പിക്കാന്‍ ഉപയോഗിക്കുന്ന അതേ എന്‍സൈമാണ് ഈ മരുന്നിന്റെ വിഘടനത്തിനും ഉപയോഗിക്കുന്നത് എന്നതുമാണു കാരണം. മുതിര്‍ന്ന ഒരു വ്യക്തിയില്‍ പാരസെറ്റമോളിന്റെ സാധാരണ ഡോസേജ് ദിവസം രണ്ടു ഗ്രാമോളമാണ്. അതിന്റെ അഞ്ചു മുതല്‍ പത്തുവരെ ഇരട്ടി അളവില്‍ പൊടുന്നനെ അകത്തു ചെന്നാലേ മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകൂ. കൃത്യമായ സമയത്ത് പാരസെറ്റമോള്‍ വിഷബാധ കണ്ടെത്താനായാല്‍ കൊടുക്കാനുള്ള മറുമരുന്നും (NActeylcysteine ) നമുക്കുണ്ട്.
ഈ മരുന്നിന്റെ സാര്‍വ്വജനീനത കൊണ്ടുതന്നെയാകണം എപ്പോഴും പാരസെറ്റമോള്‍ വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുന്നത്. ഏറ്റവും പുതിയതായി ഉണ്ടായിരിക്കുന്ന വിവാദം ഗര്‍ഭിണികളുടെ പാരസെറ്റമോള്‍ ഉപയോഗം ഗര്‍ഭസ്ഥ ശിശുവിന്റെ അണ്ഡാശയത്തെ തകരാറിലാക്കും എന്നതാണ്. ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രചരണം നടക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിനാധാരമായ പഠനം പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള ഭീതിയ്ക്കു യാതൊരടിസ്ഥാനവും ഇല്ല എന്നു മനസ്സിലാകും. എലികളില്‍ വളരെ ചുരുങ്ങിയ തോതില്‍ നടത്തിയ മൂന്നു പഠനങ്ങളുടെ ഒരു മെറ്റാ അനാലിസിസ് ആണു പത്രറിപ്പോര്‍ട്ടിന് ആധാരമായ പഠനം. ഈ മൂന്നു പഠനങ്ങളിലൊന്നില്‍ വെറും എട്ട് എലികളിലാണ് പരീക്ഷണം നടത്തിയത്. നല്‍കിയ പാരസെറ്റമോളിന്റെ അളവാകട്ടെ മനുഷ്യരില്‍ സുരക്ഷിതമായ പരമാവധി ഡോസിന്റെ പത്തിരട്ടി വരെയാണ്. ഈ രീതിയില്‍ ആലോചിച്ചുനോക്കുക, നിങ്ങള്‍ രണ്ടു ലിറ്റര്‍ വെള്ളമാണ് ഒരുദിവസം കുടിക്കേണ്ടത്. പകരം 20 ലിറ്റര്‍ വെള്ളം തുടര്‍ച്ചയായി കുടിക്കേണ്ട അവസ്ഥ വന്നാലോ ? അണ്ഡാശയമല്ല അണ്ഡകടാഹം വരെ അടിച്ചുപോയി എന്നു വരും. എല്ലാത്തിനും സുരക്ഷിതമായ ഒരു ഡോസ് ഉണ്ട്. അധികമായാല്‍ അമൃതും വിഷം എന്നാണല്ലോ. അതുതന്നെയാണ് പാരസെറ്റമോളിന്റെയും കാര്യം. ഏതു ദിശയിലാണ് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതെന്നു മനസ്സിലാക്കുന്നതിന് ഈ പഠനം സഹായിച്ചേക്കുമെങ്കിലും ഗര്‍ഭിണികളില്‍ പാരസെറ്റമോളിന്റെ ഉപയോഗം നിര്‍ത്താന്‍ യാതൊരുതരത്തിലും ഇതൊരു കാരണമല്ല. പലപ്പോഴും അനിയന്ത്രിതമായ പനി ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും എന്ന കാര്യം കൂടി കണക്കിലെടുത്താല്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നതാകും ഏറ്റവും സുരക്ഷിതമായ മാര്‍ഗം. അനിയന്ത്രിതമായ ഉപയോഗം പാടില്ല എന്നുമാത്രം.
ഗര്‍ഭിണികളില്‍ മാത്രമല്ല, നവജാത ശിശുക്കളില്‍ പോലും സുരക്ഷിതമാണ് പാരസെറ്റമോള്‍. പനി മുതല്‍ ഹൃദയത്തിന്റെ സങ്കീര്‍ണമായ ഘടനാ തകരാറുകളില്‍ വരെ (Patent Ductus Arteriosus) ഉപയുക്തമായ ഒരു മരുന്നാണ് ഇത്. കണ്ടുപിടിച്ച് ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞതിനാല്‍ പാരസെറ്റമോളിന്റെ പേറ്റന്റുകാലാവധികളൊക്കെ അവസാനിച്ചു. അതിനാല്‍ വിലകുറഞ്ഞ ജനറിക് മരുന്നായി ലോകമെമ്പാടുമുള്ള വിപണികളില്‍ പാരസെറ്റമോള്‍ സുലഭവുമാണ്. ഇന്നും ലോകത്ത് ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന പനിമരുന്നും വേദനാസംഹാരിയും പാരസെറ്റമോള്‍ തന്നെ.
വാല്‍ക്കഷ്ണം: ഇന്ത്യയും ബ്രിട്ടണുമടക്കം മിക്കരാജ്യങ്ങളിലും പാരസെറ്റമോള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മരുന്ന് അമേരിക്ക, കാനഡ, ജപ്പാന്‍, കൊളംബിയ, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ മാത്രം അറിയപ്പെടുന്നത് അസെറ്റാമിനോഫെന്‍ എന്ന പേരിലാണ്. ഈ പേരുവ്യത്യാസമുണ്ടാക്കിയ തെറ്റിദ്ധാരണ മുതലെടുത്താണ് ‘അമേരിക്കയില്‍ നിരോധിച്ച മരുന്നാണ് പാരസെറ്റമോള്‍’ എന്ന വ്യാജപ്രചാരണം കൊഴുക്കുന്നത് !
തയാറാക്കിയത്: ഡോ. അരുണ്‍ മംഗലത്ത്