യു.എ.ഇ വിമാനത്തെ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തടഞ്ഞു

single-img
16 January 2018

ഖത്തര്‍ വിമാനം നിയമലംഘനം നടത്തിയെന്ന് യുഎഇയുടെ ആരോപണം. മനാമയിലേക്ക് യാത്രക്കാരുമായി പോയ എമിറേറ്റ്‌സ് വിമാനത്തിന്റെ പാതയില്‍ ഖത്തര്‍ വിമാനം തടസ്സം സൃഷ്ടിച്ചെന്നാണ് യു.എ.ഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആരോപിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്നുവെന്ന് യു.എ.ഇ ആരോപിക്കുന്ന സംഭവം പക്ഷേ ഖത്തര്‍ നിഷേധിച്ചു.

ഖത്തര്‍ അതിര്‍ത്തിയിലൂടെ മനാമയ്ക്ക് പോവുകയായിരുന്ന എമിറേറ്റ്‌സ് വിമാനം പോര്‍വിമാനങ്ങളുപയോഗിച്ച് ഖത്തര്‍ തടഞ്ഞെന്നാണ് യുഎഇ ആരോപിച്ചത്. സിവില്‍ ഏവിയേഷന്‍ സുരക്ഷയ്ക്ക് ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നലംഘനവുമാണ് ഖത്തര്‍ നടത്തിയതെന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ വേിയേഷന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ഇതു സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ടെന്നും യുഎഇ അറിയിച്ചു. എന്നാല്‍ യുഎഇയുടെ വ്യോമറൂട്ടിലേക്ക് അതിക്രമിച്ച് കയറിയെന്ന ആരോപണം ഖത്തര്‍ നിഷേധിച്ചു. ഇതു സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ തെറ്റാണെന്നും ഖത്തര്‍ വിദേശ കാര്യമന്ത്രി ലുവാ അല്‍ ഖാദര്‍ ട്വീറ്റ് ചെയ്തു.

തീവ്രവാദികളെ പിന്തുണയ്ക്കുന്നെന്നാരോപിച്ച് ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ നാല് അറബ് രാജ്യങ്ങളിലൊന്നാണ് യുഎഇ. ജനുവരി ആദ്യം യുഎഇയുടെ പോര്‍വിമാനം ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചെന്നും ഖത്തറിന്റെ പോര്‍വിമാനങ്ങള്‍ തടഞ്ഞെന്നും കാണിച്ച് ഖത്തര്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന് ഒരു പരാതി സമര്‍പ്പിച്ചിരുന്നു.