കോഴിക്കോട് വീട്ടമ്മ കുഞ്ഞിനെ ജ്വല്ലറിയില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു

single-img
16 January 2018


ഈ മാസം ഒന്‍പതിനാണ് വട്ടോളി സ്വദേശിനിയായ ഇരുപത്തി നാലുകാരി മൂന്ന് വയസുള്ള കുഞ്ഞിനെയും കൂട്ടി യുവാവിനൊപ്പം നാടുവിട്ടത്. ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞദിവസം കുട്ടിയെ പാലക്കാടുള്ള ജ്വല്ലറിയില്‍ ഇവര്‍ ഉപേക്ഷിച്ചു.

കുട്ടിയെ ഉപേക്ഷിച്ച വിവരം യുവതി ഫോണിലൂടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. കൊടുവള്ളി പൊലീസിന്റെ നിര്‍ദേശപ്രകാരം പാലക്കാട് സൗത്ത് പൊലീസ് ജ്വല്ലറിയിലെത്തി കുട്ടിയെ കണ്ടെത്തുകയും ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു.

യുവതിയും കൂടെയുള്ള യുവാവും കുട്ടിയെ ഉപേക്ഷിച്ച് കടക്കുന്നത് ജ്വല്ലറിയിലെ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഫോണ്‍ സിഗ്‌നല്‍ പ്രകാരം ഇരുവരും തമിഴ്‌നാട്ടിലേയ്ക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. കാസര്‍കോട്, ബംഗലൂരു, ചെന്നൈ എന്നിവിടങ്ങളില്‍ ഇരുവരും എത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ പൊലീസ് അന്വേഷണം കര്‍ണാടകയിലേയ്ക്കും തമിഴ്‌നാട്ടിലേയ്ക്കും വ്യാപിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത മകനെ ഉപേക്ഷിച്ച് കടന്നതിന് അമ്മയ്‌ക്കെതിരെ പോക്‌സോ പ്രകാരം കൊടുവള്ളി പൊലീസ് കേസെടുക്കും.

ഇരുവരെയും കണ്ടെത്തുന്നതിനായി കൊടുവള്ളി പൊലീസും യുവതിയുടെ ബന്ധുക്കളും അടുത്തദിവസം കോയമ്പത്തൂര്‍, ബംഗലൂരു എന്നിവിടങ്ങളിലെത്തും. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കി മാതാവ് കുട്ടിയെ ഉപേക്ഷിച്ച് കടന്നുവെന്നാണ് കരുതുന്നത്.