കൊച്ചിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ വെട്ടിക്കൊന്ന കേസ്: പ്രതി തൂങ്ങി മരിച്ച നിലയില്‍

single-img
16 January 2018


കൊച്ചി ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി ബിനുരാജ് ജീവനൊടുക്കി. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് 2014 ഡിസംബര്‍ 18ന് ഉദയംപേരൂരിലെ വീട്ടില്‍ കയറി പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനി മീന്‍കടവില്‍ പള്ളിപ്പറമ്പ് ബാബുവിന്റെ മകള്‍ ചിന്നു എന്ന് വിളിക്കുന്ന നീതു (17) വാണ് കൊല്ലപ്പെട്ടത്. ഒറ്റനില വീടിന്റെ ടെറസ്സില്‍ നിന്ന് നീതു പല്ലുതേച്ചുകൊണ്ടിരിക്കെ കയറിച്ചെന്ന ബിനുരാജ് വാക്കത്തികൊണ്ട് കഴുത്തില്‍ തുരുത്തുരാ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

തലയ്ക്കും കഴുത്തിനും കൈക്കുമായി 13 മുറിവുകളുണ്ടായിരുന്നു. കഴുത്ത് അറ്റുപോകുംവിധം തുങ്ങിയിരുന്നു. വീട്ടില്‍ ഈസമയം നീതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീതുവിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട ആളുകള്‍ ഓടിക്കുടിയെങ്കിലും ടെറസിന്റെ മുകളിലേക്ക് ചെല്ലാന്‍ ആരും ധൈര്യപ്പെട്ടില്ല.

ആളുകള്‍ നോക്കി നില്‍ക്കെ ചോരപുരണ്ട വാക്കത്തിയുമായി ബിനുരാജ് വീട്ടിലേക്ക് നടന്നുപോയി. വാക്കത്തി വഴിയരികില്‍ ഉപേക്ഷിക്കുകയും ചെയ്തു. വീട്ടില്‍ നിന്നാണ് ബിനുരാജിനെ പോലീസ് അറസ്റ്റ് ചെയ്തത്. ടാക്‌സി കാര്‍ ഡ്രൈവറാണ് ബിനുരാജ്. തൃപ്പൂണിത്തുറയില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കുകയായിരുന്നു നീതു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

പൂണിത്തുറ സെന്റ് ജോര്‍ജ് സ്‌കൂളിലെ ജീവനക്കാരായ ബാബുവിന്റെയും പുഷ്പയുടെയും മകള്‍ എലിസബത്ത് (നീതു) നാലുവയസുള്ളപ്പോള്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു മരിച്ച ശേഷമാണ് രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ അനാഥാലയത്തില്‍ നിന്നു ദത്തെടുത്തു നീതുവെന്നു തന്നെ പേരിട്ടു വളര്‍ത്തിയത്. ഇവര്‍ക്കു നിബു, നോബി എന്നീ രണ്ട് ആണ്‍മക്കള്‍ കൂടിയുണ്ട്.

നീതു പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണു ബിനുരാജുമായി പ്രണയത്തിലായത്. പ്രായപൂര്‍ത്തിയാകാത്ത ദത്തുപുത്രി ഇതര മതത്തില്‍ പെട്ട ഏറെ മുതിര്‍ന്ന ആളെ പ്രണയിക്കുന്നതു വീട്ടുകാര്‍ വിലക്കി. ബിനുരാജും നീതുവും ഒന്നിച്ചു ജീവിക്കാന്‍ ശ്രമിച്ചതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു.

തുടര്‍ന്ന് ഉദയംപേരൂര്‍ സ്‌റ്റേഷനില്‍ രണ്ടു പേരെയും വിളിച്ചുവരുത്തി. പ്രണയമാണെന്നും വിവാഹം കഴിക്കാന്‍ തയാറാണെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു. നീതുവിനു 18 വയസ്സ് തികഞ്ഞ ശേഷം വിവാഹം നടത്താമെന്ന ധാരണയില്‍ പിരിയുകയായിരുന്നു.

അന്നു വീട്ടുകാരോടൊപ്പം പോകാന്‍ വിസമ്മതിച്ച നീതുവിനെ ആദ്യം വനിതാ ഹോസ്റ്റലിലും പിന്നീടു ബന്ധുക്കളുടെ വീടുകളിലും താമസിപ്പിച്ചു. മനംമാറ്റമുണ്ടായ നീതു പിന്നീട് ബിനുരാജിനെ കാണുന്നതിനു വിമുഖത പ്രകടിപ്പിച്ചു. തൃപ്പൂണിത്തുറയിലെ സ്‌കൂളില്‍ പ്ലസ് വണ്‍ ക്ലാസില്‍ ചേര്‍ന്നെങ്കിലും താല്‍പര്യമില്ലാതെ പഠനം നിര്‍ത്തി.

സമീപത്തെ ബ്യൂട്ടിപാര്‍ലറില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയായിരുന്നു. 2014 ഡിസംബര്‍ 18 ന് ബാബുവും പുഷ്പയും ജോലിക്കു പോയ ശേഷം വീട്ടില്‍ തനിച്ചായിരുന്ന നീതുവിന്റെ കരച്ചില്‍ കേട്ട അയല്‍വാസിയായ യുവാവാണു ബിനുരാജ് നീതുവിനെ വെട്ടി വീഴ്ത്തുന്നതു കണ്ടത്. പ്രേമ നൈരാശ്യത്തെ തുടര്‍ന്നുള്ള പ്രതികാരമാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.