നാലുവയസുകാരിയെ കൊലപ്പെടുത്തിയ പ്രതി ആത്മഹത്യക്ക് ശ്രമിച്ചത് കഴിഞ്ഞ ദിവസം;മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട രഞ്ജിത്തിനു കോടതി വിധിച്ചതും തൂക്കുകയർ

single-img
15 January 2018


കൊച്ചി ∙ ചോറ്റാനിക്കര അമ്പാടിമലയിൽ നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകനും ഒന്നാംപ്രതിയുമായ രഞ്ജിത്തിന് വധശിക്ഷ.കഴിഞ്ഞ ദിവസമാണു ഇയാൾ മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ച് വന്നത്.കഴിഞ്ഞ ബുധനാഴ്ച രാത്രി എറണാകുളം സബ്ജയിലില്‍ വെച്ച് പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാളെ പോലീസ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കേസില്‍ രഞ്ജിത്തും എല്‍കെജി വിദ്യാര്‍ത്ഥിനിയുടെ മാതാവും കൂട്ടുകാരനും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു പ്രതിയുടെ ആത്മഹത്യാശ്രമം.അന്ന് രഞ്ജിത്ത് ഒഴികെയുള്ള പ്രതികളെ കോടതിയില്‍ കൊണ്ടു വന്നെങ്കിലും വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.

കുട്ടിയുടെ അമ്മ റാണി, സഹായി ബേസില്‍ എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയാണു കോടതി ഇന്ന് വിധിച്ചത്.എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി.

ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസുകാരിയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. കേസില്‍ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. 2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട കുട്ടിയും അമ്മയായ റാണിയും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുന്ന വേളയിലാണ് കൃത്യം നടന്നത്.ഭർത്താവ് ജയിലിലായിരിക്കെ രഞ്ജിത് എന്നയാളുമായി അമ്മ അടുപ്പത്തിലായി. ഇവരുടെ രഹസ്യ ബന്ധത്തിനു കുട്ടി തടസമായതിനാല്‍ കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസ്. കൊലയ്ക്കു ശേഷം ആരക്കുന്നം കടയ്ക്കാവളവിൽ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു.

പിന്നീട് അമ്മ റാണി മകളെ കാണാനില്ലെന്ന് ചോറ്റാനിക്കര പൊലീസില്‍ പരാതി നല്‍കി. റാണിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തു. ഇതോടെ സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞു. കുട്ടിയെ ലൈംഗികമായി പീഡപ്പിച്ചതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. രഞ്ജിത്തും സുഹൃത്ത് ബേസിലുമാണ് കൊലപാതകത്തിനു മുമ്പ് ഇതു ചെയ്തത് എന്നാണ് പൊലീസ് കേസ്.