നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിലേക്ക്.

single-img
15 January 2018

കൊച്ചി ∙ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് വീണ്ടും കോടതിയിലേക്ക്. ദിലീപിന്റെ അഭിഭാഷകൻ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. തുടർന്നാണ് വീണ്ടും കോടതിയെ സമീപിക്കാൻ ദിലീപ് തീരുമാനിച്ചത്. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന രേഖകൾ നൽകാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയിൽ ഉന്നയിച്ചേക്കും.കേസിൽ വിചാരണ തുടരാനിരിക്കെയാണ് ദിലീപിന്റെ നീക്കം.

ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുകൾ പൂർണമായും ലഭിക്കണമെന്നാണ് പുതിയ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഇവ ലഭിക്കാൻ എല്ലാ പ്രതികൾക്കും അർഹതയുണ്ടെന്ന കാര്യം ദിലീപ് ചൂണ്ടിക്കാണിക്കുന്നു. നടിയെ ആക്രമിച്ച പ്രധാന പ്രതി പൾസർ സുനി സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളുടെ പകർപ്പാണ് അന്വേഷണസംഘം കോടതിയിൽ നൽകിയിട്ടുള്ളത്. ഇതിന്റെ ഒറിജിനൽ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അതിനിടെ, കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയിൽ വിധി പറയുന്നത് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ മാസം 17ലേക്കു മാറ്റി.