അവിവാഹിതയായ അമ്മയായി ജീവിക്കാന്‍ വയ്യ; പതിനേഴുകാരി ജീവനൊടുക്കാന്‍ അനുമതി തേടി

single-img
14 January 2018

പീഡനത്തിനിരയായി ഗര്‍ഭിണിയായ പതിനേഴുകാരി ജീവനൊടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി അധികൃതരുടെ മുന്നില്‍. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജില്ലാ അധികൃതരെ സമീപിച്ചത്.

കിഴക്കന്‍ മിഡ്‌നാപുര്‍ സ്വദേശിയായ പുരുഷനാണ് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് ആദ്യം പുരുഷന്റെ വീട്ടുകാര്‍ സമ്മതിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് വിസമ്മതം പ്രകടിപ്പിക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.

ജില്ലാ മജിസ്‌ട്രേട്ടിന്റെ പരാതി പരിഹാര സെല്ലില്‍നിന്നാണ് പെണ്‍കുട്ടിയുടെ അപേക്ഷയുടെ കാര്യത്തില്‍ അറിയിപ്പു കിട്ടിയതെന്ന് സുതാഹത പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജലേശ്വര്‍ തിവാരി അധികൃതര്‍ അറിയിച്ചു. അവിവാഹിതയായ അമ്മയായി ജീവിക്കുക ദുഷ്‌കരമാണെന്നാണ് പെണ്‍കുട്ടിയുടെ ചിന്തയെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.