പോണ്‍ നായികയുമായി ട്രംപിനു ബന്ധം; വിവരം മൂടിവയ്ക്കാന്‍ പണം നല്‍കി

single-img
13 January 2018


യുഎസ് പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ പോണ്‍ താരത്തെ 130,000 ഡോളര്‍ നല്‍കി നിശബ്ദയാക്കിയതായി റിപ്പോര്‍ട്ട്. സ്റ്റെഫാനി ക്ലിഫോര്‍ഡ് (സ്റ്റോമി ഡാനിയല്‍സ് ) എന്ന പോണ്‍ നടിക്കാണ് ട്രംപുമായുള്ള ലൈംഗികബന്ധത്തെ കുറിച്ച് നിശബ്ദത പാലിക്കാന്‍ ട്രംപിന്റെ അഭിഭാഷകന്‍ പണം നല്‍കിയതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

മെലാനിയയുമായുള്ള വിവാഹത്തിന് ഒരു വര്‍ഷം കഴിഞ്ഞാണ് ട്രംപ്, സ്റ്റെഫാനി ക്ലിഫോര്‍ഡെന്ന സ്റ്റോമി ഡാനിയേലിനെ കാണുന്നത്. 2006ല്‍ ഒരു ഗോള്‍ഫ് മല്‍സരത്തിനിടെയായിരുന്നു ഇത്. തുടര്‍ന്ന് 2016ല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് ‘എബിസി ന്യൂസി’നോടു സംസാരിക്കാന്‍ സ്റ്റെഫാനി തയാറായി.

ഇതിനുപിന്നാലെയാണ് തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ പണം നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കിയത്. ട്രംപിന്റെ നീണ്ടകാല അഭിഭാഷകന്‍ മിഷേല്‍ കോഹെന്‍ ആണ് സ്റ്റെഫാനിയുടെ അഭിഭാഷകന്‍ കെയ്ത് ഡേവിഡ്‌സണ്‍ വഴി പണം കൈമാറിയത്.

അതേസമയം, ഈ റിപ്പോര്‍ട്ടുകള്‍ കോഹെന്നും സ്റ്റെഫാനിയും നിഷേധിച്ചു. ട്രംപുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് സ്റ്റെഫാനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് കോഹെന്‍ പറഞ്ഞു. അതിനിടെ വാള്‍ സ്ട്രീറ്റിന്റെ റിപ്പോര്‍ട്ട് പഴയതാണെന്നും അതില്‍ വിശദീകരണം നല്‍കിയിരുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

നീലച്ചിത്ര നടി ജെസീക്ക ഡ്രാക്കെയടക്കം ഒട്ടേറെ സ്ത്രീകള്‍ മുന്‍പും ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. കലിഫോര്‍ണിയയിലെ ലേക്ക് താഹോയില്‍ നടന്ന ഗോള്‍ഫ് ടൂര്‍ണമെന്റിലാണ് ട്രംപിനെ കണ്ടതെന്നും ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ കൂട്ടുകാരികളുമൊത്ത് അവിടെ പോയി.

മുറിയില്‍ വച്ചു ചേര്‍ത്തു പിടിച്ച ട്രംപ് അനുമതി കൂടാതെ ചുംബിച്ചുവെന്നും അവര്‍ ആരോപിച്ചിരുന്നു. ഒപ്പം കഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും നിഷേധിച്ച് അവിടെ നിന്നു പോരുകയായിരുന്നുവെന്നായിരുന്നു ആരോപണം.