ഷെറിന്‍ മാത്യൂസിന്റെ മരണം; വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം ചുമത്തി

single-img
13 January 2018

മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ മലയാളിയായ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം. വെസ്ലിയുടെ ഭാര്യ സിനിയ്‌ക്കെതിരെ കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, കുട്ടിയെ ഉപദ്രവിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കുറ്റം തെളിഞ്ഞാല്‍ പരോളില്ലാത്ത ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ വെസ്ലിക്ക് ലഭിക്കാം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നുള്ള വിവരങ്ങള്‍ വച്ചാണു കുറ്റം ചാര്‍ത്തിയിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ഡാല്ലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഫെയ്ത് ജോണ്‍സണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദമ്പതികളുടെ നാലുവയസ്സുള്ള മകള്‍ ഇപ്പോള്‍ ശിശു സംരക്ഷണ സേവനകേന്ദ്രത്തിലാണു കഴിയുന്നത്. കുട്ടിയുടെ സംരക്ഷണ വിഷയം ഈ മാസം അവസാനത്തേക്കേ കോടതി വാദം കേള്‍ക്കൂ. വെസ്‌ലിക്കും സിനിക്കും കുട്ടിയെ വിട്ടുകൊടുക്കുന്ന കാര്യം സംശയമാണ്. മാതാപിതാക്കളുടെ അവകാശം വരെ കോടതി എടുത്തുമാറ്റിയേക്കാം.

റിച്ചാര്‍ഡ്‌സനിലെ വസതിയില്‍നിന്നു 2017 ഒക്ടോബര്‍ ഏഴിനു കാണാതായെന്നു വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം, ഒക്ടോബര്‍ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തിയത്.

പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നുമണിക്ക് ഷെറിനെ വീടിനുപുറത്തുനിര്‍ത്തിയിരുന്നുവെന്നും കുറച്ചുസമയത്തിനുശേഷം തിരികെയെത്തി നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നുമായിരുന്നു വെസ്‌ലി ആദ്യം പൊലീസിനു നല്‍കിയ മൊഴി. കുട്ടിയെ കാണാതായ സമയത്ത് താന്‍ ഉറക്കത്തിലായിരുന്നുവെന്നാണ് സിനി പറഞ്ഞതും.