കര്‍ണാടകയിലെത്തിയ അമിത് ഷായെ ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ നാണംകെടുത്തി: ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

single-img
12 January 2018


ഹിന്ദി സംസാര ഭാഷയല്ലാത്ത കര്‍ണാടകയിലെ വോട്ടര്‍മാരോട് ഹിന്ദിയില്‍ സംസാരിച്ച ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നാണംകെട്ടു. ചിത്രദുര്‍ഗയിലെ ഹൊലാല്‍കെറെയിലെ പ്രചരണത്തിലാണ് ഹിന്ദി അറിയാത്ത പ്രവര്‍ത്തകരോട് ഹിന്ദിയില്‍ സംസാരിച്ച് അമിത് ഷാ വെട്ടിലായത്.

നിങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും എന്തെങ്കിലും പണം ലഭിച്ചിട്ടുണ്ടോ എന്ന അമിത് ഷായുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു സദസ്സിലുണ്ടായിരുന്നവരുടെ മറുപടി. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഈ സര്‍ക്കാറിനെ പിഴുതെറിയില്ലേ എന്ന ചോദ്യത്തിനും ഇല്ല (നഹി) എന്ന മറുപടി ലഭിച്ചതോടെ അമിത് ഷാ വിയര്‍ത്തു.

ബിജെപി അധ്യക്ഷന്‍ ബി എസ് യദ്യൂരപ്പയെ നിങ്ങള്‍ മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യത്തിനും ഷായെ ഞെട്ടിച്ച് ബിജെപി പ്രവര്‍ത്തകരുടെ മറുപടി ഇല്ല എന്നായിരുന്നു. ചോദ്യങ്ങള്‍ക്ക് അപ്രതീക്ഷിത മറുപടികള്‍ ലഭിച്ചതോടെ അമിത് ഷാ ഞെട്ടി. ഉടന്‍ തന്നെ പ്രസംഗം കന്നടയിലേക്ക് പരിഭാഷപ്പെടുത്താന്‍ ബി.ജെ.പി നേതാവ് അരവിന്ദ് ലിംബാവലിയുടെ സഹായം തേടി.

മുന്‍ ആരോഗ്യമന്ത്രി അരവിന്ദ് ലിംബാവലി ആ ദൌത്യം ഏറ്റെടുത്തു. അതേസമയം അമിത് ഷായുടെ വേദിയിലേക്ക് കര്‍ഷകരും കൂലിപ്പണിക്കാരും, ചെറുകിട ബിസിനസുകാരുമടക്കം 10000ത്തിലേറെ ആളുകളാണ് എത്തിയത്. എന്നാല്‍ ഇവിടെ ആളെക്കൂട്ടാനായി തങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥി എം. ചന്ദ്രപ്പ സൗജന്യമായി പെട്രോള്‍ വിതരണം ചെയ്യുന്നുണ്ടെന്നും സൗജന്യ ഭക്ഷണം നല്‍കുമെന്നും മറ്റും പറഞ്ഞാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്നാണ് റാലിക്കെത്തിയവര്‍ പറഞ്ഞത്. പെട്രോള്‍ പമ്പുകളുടെ മുമ്പില്‍ വലിയ ജനക്കൂട്ടം തന്നെയാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോകളും പുറത്തുവന്നിരുന്നു.