അമിത് ഷായെ പ്രതിരോധത്തിലാക്കി സുപ്രീംകോടതി: ‘ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഗൗരവതരം’

single-img
12 January 2018


ജസ്റ്റിസ് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ നിര്‍ദേശം. വിഷയം വളരെ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ലോയയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിനായി കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. എല്ലാ രേഖകളും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ജനുവരി പതിനഞ്ചിനകം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു.

ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകനായ ബി ആര്‍ ലോണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹറാബുദിന്‍ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്നത് ജസ്റ്റിസ് ലോയ ആയിരുന്നു.

കേസില്‍ അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് ശേഷമായിരുന്നു ജസ്റ്റിസ് ലേയുടെ ദുരൂഹമരണം. അമിത് ഷായ്ക്ക് അനുകൂല വിധിപറയാന്‍ 100 കോടി വാഗ്ദാനം ചെയ്തിരുന്നെന്ന് ലോയയുടെ സഹോദരി വെളിപ്പെടുത്തിയതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്.

സൊഹറാബിദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്ന ജസ്റ്റിസ് ലോയ 2014ലാണ് മരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി രേഖകള്‍. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളും അഭിഭാഷകരും രംഗത്തെത്തി.

കേസില്‍ സുപ്രീംകോടതി പുനരന്വേഷണം പ്രഖ്യാപിച്ചാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും, ബിജെപി നേതൃത്വത്തിനും കനത്ത തിരിച്ചടിയാകും.