വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു

single-img
12 January 2018


വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളുടെ കടിയേറ്റ് മലയാളിയായ വീട്ടമ്മ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ചെന്നൈ ആവഡി ഗോവര്‍ധനഗിരിയില്‍ താമസിക്കുന്ന തലശ്ശേരി പാനൂര്‍ താഴെവീട്ടില്‍ ഗൗരിയാണ് (68) മരിച്ചത്. വീടിന്റെ താഴത്തെനിലയില്‍ ഭര്‍ത്താവ് ചന്ദ്രശേഖരനൊപ്പമാണ് ഗൗരി താമസിച്ചിരുന്നത്.

ഒന്നാം നിലയില്‍ മകന്‍ സന്തോഷും ഭാര്യ കല്‍പ്പനയുമാണ് താമസം. ഇവര്‍ ഒന്നും അഞ്ചും വയസ്സുള്ള രണ്ട് റോട്ട്വെയ്‌ലര്‍ നായ്ക്കളെ വളര്‍ത്തിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നായ്ക്കള്‍ ടെറസിലുണ്ടെന്നറിയാതെ ഗൗരി അവിടെ പോയപ്പോഴാണ് ഇവ ആക്രമിച്ചത്.

കരച്ചില്‍കേട്ട് സന്തോഷ് എത്തിയപ്പോള്‍ ഗൗരി പരിക്കേറ്റ് കിടക്കുകയായിരുന്നു. സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൗരിയുടെ മുഖം കടിച്ചുകീറിയ നിലയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സന്തോഷും ഭാര്യയുമായി നല്ല ഇണക്കത്തിലുള്ള നായ്ക്കള്‍ പക്ഷേ, ഗൗരിയെയും ചന്ദ്രശേഖറിനെയും കണ്ടാല്‍ കുരച്ചുചാടുമായിരുന്നു. അതിനാല്‍ തന്നെ ഗൗരിയും ഭര്‍ത്താവും നായ്ക്കളുടെ അടുത്തു പോവാറില്ലായിരുന്നു. ഗൗരിക്ക് മറവിരോഗമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.