സൈനിക അധികാര നിയമത്തിൽ മാറ്റംവരുത്താൻ കേന്ദ്ര സർക്കാർ നീക്കം
സൈനിക അധികാര നിയമത്തിൽ മാറ്റംവരുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ.പ്രത്യേക സൈനിക അധികാര നിയമത്തിലെ ചില വ്യവസ്ഥകൾ ലഘൂകരിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി പ്രതിരോധ- ആഭ്യന്തര മന്ത്രാലയങ്ങൾ നിരവധിതവണ ഉന്നതതല യോഗങ്ങൾ ചേർന്നിരുന്നു. സൈന്യത്തിന് വലിയ അധികാരങ്ങൾ നൽകുന്ന നിയമത്തിലെ നാല്, ഏഴ് വകുപ്പുകൾ സംബന്ധിച്ചാണ് ചർച്ചകൾ നടന്നത്.
നിയമത്തിലെ നാലാം വകുപ്പ് സൈന്യത്തിന് ഏതു സ്ഥലത്തും കടന്നു ചെല്ലാനും ആരെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും അധികാരം നൽകുന്നു. ബലപ്രയോഗം നടത്തുന്നതിനും അത് മരണത്തിനു കാരണമാകുന്നതാണെങ്കിലും സൈന്യത്തിന് ഈ വകുപ്പ് അനുവാദം നൽകുന്നു. ഏതൊരു വാഹനത്തേയും പരിശോധിക്കാനും പിടിച്ചെടുക്കാനും സൈന്യത്തിനു കഴിയും. ഈ കരിനിയമമാണ് സർക്കാർ ഭാഗീകമായി പിൻവലിക്കാൻ ഒരുങ്ങുന്നത്.
വടക്ക് കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളായ ആസാം, മണിപ്പൂർ, മേഘാലയ, നാഗാലൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ പ്രശ്ന ബാധിത മേഖലകളിലാണ് ഈ നിയമം പ്രയോഗിച്ചിരുന്നത്. 1990 ജൂലൈയിൽ കാഷ്മീരിലേക്കും ഈ നിയമം വ്യാപിപ്പിച്ചു.
മണിപ്പൂരിൽ പ്രത്യേക സൈനിക അധികാര നിയമത്തിനെതിരായ സമരത്തിലൂടെ ഇറോം ശർമിള ശ്രദ്ധനേടിയിരുന്നു. നീണ്ട 16 വർഷമാണ് ഇറോം ശർമിള അഫ്സ്പയ്ക്കെതിരായി നിരാഹാര സമരം നടത്തിയത്.