മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: പോലീസിന് പങ്കില്ലെന്ന് ഡിജിപി

single-img
10 January 2018


മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശ യാത്രയ്ക്കുള്ള പണം ദുരന്തനിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ച വിവാദം നിലനില്‍ക്കെ വിശദീകരണവുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും യാത്രാ സംബന്ധമായ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയത് പൊലീസല്ലെന്നും ഡി.ജി.പി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.

തൃശൂരിലെ പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ടു ലക്ഷം രൂപയാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നല്‍കാന്‍ നിര്‍ദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നു. ഡിജിപിയാണ് ഹെലികോപ്റ്റര്‍ സൗകര്യം ഒരുക്കിയതെന്ന് ഉത്തരവില്‍ പരാമര്‍ശമുണ്ടായിരുന്നു. ഡിസംബര്‍ 26ന് നടത്തിയ യാത്രയ്ക്കായി 13 ലക്ഷം രൂപയാണ് ഹെലികോപ്റ്റര്‍ കമ്പനി ആവശ്യപ്പെട്ടത് . എന്നാല്‍ വിലപേശി പിന്നീട് അത് എട്ട് ലക്ഷമാക്കുകയായിരുന്നു. ഈ മാസം ആറിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എം. കുര്യന്‍ ആണ് പണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്.