ഉത്തേജക പരിശോധനയില്‍ കുടുങ്ങി: ക്രിക്കറ്റ് താരം യൂസഫ് പഠാന് ബിസിസിഐയുടെ വിലക്ക്
മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങിയ ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്. അഞ്ച് മാസത്തേക്കാണ് പഠാനെ ബിസിസിഐ വിലക്കിയത്. അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളിലും പഠാന് അഞ്ച് മാസത്തേക്ക് കളിക്കാനാകില്ല.
കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിയ്ക്ക് മുന്നോടിയായി നടന്ന പരിശോധനയില്‍ പഠാന്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് പഠാനെ ടീമിലെടുക്കരുതെന്ന് ബി.സി.സി.ഐ ബറോഡയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ സീസണില്‍ ബറോഡയ്ക്കായി ഒരു രഞ്ജി മത്സരം മാത്രമാണ് യൂസഫ് പഠാന്‍ കളിച്ചത്. മുൻകാല പ്രാബല്യത്തോടെ അഞ്ചുമാസത്തേക്കാണ് വിലക്ക്. ഫലത്തിൽ, 2017 ഓഗസ്റ്റ് 15 ന് ആരഭിച്ച വിലക്ക് ഈ മാസം 14ന് അവസാനിക്കും.
ഇതോടെ പഠാന് ഈ വർഷത്തെ ഐപിഎൽ മൽസരങ്ങൾ നഷ്ടമാകില്ലെന്ന് ഉറപ്പായി. അഞ്ച് മാസത്തേക്ക് വിലക്കേർപ്പെടുത്തിയ വിവരം ബിസിസിഐ പുറത്തുവിട്ടതിനു പിന്നാലെ, തന്റെ ഭാഗം ന്യായീകരിക്കാൻ അവസരം നൽകിയ ബിസിസിഐയ്ക്ക് നന്ദിയറിയിച്ച് പഠാനും ട്വീറ്റ് ചെയ്തു.
ബ്രോസീറ്റ് എന്ന മരുന്ന് കഴിച്ചതിനെ തുടര്‍ന്നാണ് പഠാന്റെ ശരീരത്തില്‍ ഉത്തേജക മരുന്ന് പ്രവേശിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട ടെര്‍ബുറ്റാലിന്‍ എന്ന പദാര്‍ത്ഥം അടങ്ങിയിരിക്കുന്നതാണ് ബ്രോസീറ്റ്. എന്നാല്‍ മുന്‍കൂട്ടി സമ്മതം വാങ്ങിയതിന് ശേഷം ഈ മരുന്ന് കഴിക്കുന്നത് പ്രശ്‌നമല്ല. പക്ഷെ പഠാനോ പരിശീലകനോ അധികൃതരില്‍ നിന്നും മരുന്ന് കഴിക്കുന്നതിന് സമ്മതം വാങ്ങിയിട്ടില്ല.
പനി ബാധിച്ചപ്പോള്‍ കഴിച്ച മരുന്നില്‍ നിന്നാകാം നിരോധിച്ച പദാര്‍ത്ഥം ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് കരുതുന്നത്. മരുന്ന് മാറി കുത്തിവച്ചതാണ് ഇതിന് വഴിവെച്ചതെന്നാണ് പഠാന്‍ നല്‍കിയിരിക്കുന്ന വിശദീകരണം. കളിയില്‍ കൂടുതല്‍ ഊര്‍ജം കിട്ടാനായി അല്ല ഈ ഇഞ്ചക്ഷന്‍ എടുത്തതെന്നും ശ്വാസനാളിയില്‍ അണുബാധയുണ്ടായതിനാണ് മരുന്ന് സ്വീകരിക്കേണ്ടി വന്നതെന്നുമുള്ള പഠാന്റെ വിശദീകരണം ബിസിസിഐ സ്വീകരിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പഠാന്‍ കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. നേരത്തെ ഉത്തേജക മരുന്ന് വിവാദത്തില്‍ കുടുങ്ങിയ മറ്റൊരു ക്രിക്കറ്റ് താരം പ്രദീപ് സംഗ്വാന്‍ ആയിരുന്നു. 18 മാസത്തേക്ക് പ്രദീപിനെ വിലക്കുകയും ചെയ്തിരുന്നു.