നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പരാതിയില്‍ വിധി ഇന്ന്

single-img
9 January 2018

 

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരെ നടന്‍ ദിലീപ് നല്‍കിയ പരാതിയില്‍ അങ്കമാലി മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പറയും. പോലീസാണ് കുറ്റപത്രം ചോര്‍ത്തിയതെന്നും ഇത് ദുരുദ്ദേശപരമാണെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ ദിലീപാണ് കുറ്റപത്രം ചോര്‍ത്തിയതെന്ന നിലപാടിലാണ് പോലീസ്. കോടതിയില്‍ എത്തും മുമ്പേ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായത് വിവാദമായിരുന്നു. ഡിസംബര്‍ 16 ന് വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് 23 ന് വിധി പറയാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

വാദത്തിനിടെ ദിലീപിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്. ദിലീപ് ഹരിശ്ചന്ദ്രനൊന്നുമല്ലെന്നും കേസിലെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കേസിലെ നിര്‍ണായകമായ സാക്ഷിമൊഴികളും നേരത്തെ പുറത്തുവന്നിരുന്നു. നടിമാരായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ, ഗായിക റിമി ടോമി, നടന്‍മാരായ കുഞ്ചാക്കോ ബോബന്‍, സിദ്ധിഖ് എന്നിവരുടെ മൊളികളാണ് പുറത്തുവന്നത്. ദീലീപും കാവ്യാമാധവനും തമ്മില്‍ അവിഹിതബന്ധം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് മഞ്ജുവിന്റെയും റിമി ടോമിയുടെയും മൊഴികള്‍.