കാമുകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകള്‍ പിതാവിനെ മൂന്നാംനിലയില്‍ നിന്ന് തള്ളിയിട്ട് കൊന്നു

single-img
9 January 2018

നോയിഡയിലെ സെക്ടര്‍ 27 ല്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. വിശ്വനാഥ് സാഹു എന്നയാളാണ് മകളുടെ കൈകളാല്‍ മരിച്ചത്. ഇന്ത്യാടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ നാലുമണിയോടെ മകള്‍ പൂജയുടെ മുറിയില്‍നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് വിശ്വനാഥ് സാഹു അവിടെ എത്തിയപ്പോഴാണ് മുറിയില്‍ പൂജയ്‌ക്കൊപ്പം കാമുകന്‍ ധര്‍മേന്ദ്രയെ കാണുന്നത്.

അതോടെ വിശ്വനാഥും ധര്‍മേന്ദ്രയും തമ്മില്‍ വാക്കേറ്റവും പിടിവലിയുമുണ്ടായി. ധര്‍മേന്ദ്ര വിശ്വനാഥിനെ അടിക്കുകയും എന്നാല്‍ വിശ്വനാഥ് തിരിച്ച് ധര്‍മേന്ദ്രയെ അടിക്കാന്‍ ശ്രമിച്ചപ്പോള്‍ മകള്‍ അത് തടഞ്ഞു.

കാമുകനെ അടിക്കുന്നത് തടയാനായി വിശ്വനാഥിനെ മകള്‍ തള്ളുകയും ഇതിന്റെ ആഘാതത്തില്‍ കാല്‍ തെറ്റി വിശ്വനാഥ് ഗോവണിയില്‍ നിന്നും താഴെ വീഴുകയും ചെയ്തായി വിശ്വനാഥിന്റെ മകന്‍ സഞ്ജയ് പറഞ്ഞു.

താഴത്തെ നിലയിലേക്ക് വീണ വിശ്വനാഥിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. എന്നാല്‍ ഗുരുതര പരുക്കേറ്റതിനാല്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വിശ്വനാഥ് താഴെ വീണപ്പോള്‍ തന്നെ രക്ഷിക്കാന്‍ ശ്രമിക്കാതെ പൂജയും ധര്‍മേന്ദ്രയും അവിടെ നിന്നും ഓടിപ്പോയതായി സഞ്ജയ് പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി പൂജയും അയല്‍വാസിയായ ധര്‍മേന്ദ്രയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പൂജയെ വിവാഹം കഴിക്കാന്‍ ധര്‍മേന്ദ്ര തയ്യാറായിരുന്നില്ല. വിവാഹത്തിന്റെ കാര്യം പറഞ്ഞ് സമീപിച്ചപ്പോള്‍ പല കാര്യങ്ങളും പറഞ്ഞ് ധര്‍മേന്ദ്ര ഒഴിഞ്ഞുമാറിയതായി പൂജയുടെ സഹോദരനായ സഞ്ജയ് പറഞ്ഞു.

മകള്‍ക്കും കാമുകനും എതിരെ ഗായത്രി നോയിഡ സെക്ടര്‍ 20 പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുവരും നിലവില്‍ ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.