കോഹ്ലിപ്പട ചീട്ടുകൊട്ടാരം പോലെ തകർന്നു; കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 72 റൺസ് തോൽവി
ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കു തോൽവി. കേപ്ടൗണിൽ നടന്ന ആദ്യ ടെസ്റ്റിൽ 72 റണ്‍സിനാണ് ഇന്ത്യ ആതിഥേയരോട് തോൽവി വഴങ്ങിയത്. 208 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 135 റണ്‍സിന് എല്ലാവരും പുറത്തായി. മത്സരം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.
ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്നിര ഒന്നൊന്നായി തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് കേപ്ടൗണില്‍ കണ്ടത്. ഫിലാന്‍ഡറുടെയും മോര്‍ക്കലിന്റെയും റബാദയുടെയും ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് നില തെറ്റി. ആറു വിക്കറ്റ് വീഴ്ത്തിയ ഫിലാന്‍ഡറായിരുന്നു കൂടുതല്‍ അപകടകാരി. മോര്‍ക്കലും റബാദയും രണ്ടു വിക്കറ്റുമായി ഫിലാന്‍ഡര്‍ക്ക് മികച്ച പിന്തുണ നല്കി.
37 റണ്‍സ് നേടിയ രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഭുവനേശ്വർ കുമാർ 13 റണ്‍സുമായി പുറത്താകാതെനിന്നു. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 49 റണ്‍സാണ് ഇന്ത്യയെ നൂറുകടത്തിയത്.
നായകൻ വിരാട് കോഹ്ലി(28) റണ്‍സ് നേടി പുറത്തായപ്പോൾ ആദ്യ ഇന്നിംഗ്സിലെ ഹീറോ ഹാർദിക് പാണ്ഡ്യയുടെ സമ്പദ്യം ഒരു റണ്‍സായിരുന്നു. വിജയ്(13), ധവാൻ(16), പുജാര(4), രോഹിത്(10), സാഹ(8), ഷാമി(4), ബുംറ(0) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്സ്മാർമാരുടെ സംഭാവന.
നേരത്തെ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്സില്‍ 130 റണ്‍സെടുത്ത് 208 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍വെയ്ക്കുകയായിരുന്നു. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയും മികച്ച ബൗളിങ് പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര തകര്‍ന്നു.