ജീവിതച്ചെലവ് കൂടി: സൗദിയില്‍ വന്‍ ധനസഹായ പദ്ധതികള്‍ പ്രഖ്യാപിച്ചു

single-img
7 January 2018

സൗദിയില്‍ ജീവിതച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ സ്വദേശികളെ സഹായിക്കാന്‍ വന്‍ ധനസഹായ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ധന വില, വൈദ്യുതി നിരക്ക് എന്നിവ കൂടിയതും, മൂല്യ വര്‍ധിത നികുതി നടപ്പിലാക്കിയതും മൂലം സൗദിയില്‍ ജീവിത ചെലവ് വന്‍ തോതില്‍ കൂടിയിരുന്നു.

ഈ പ്രതിസന്ധി പരിഹരിക്കാനാണ് സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശാനുസരണം ധനസഹായം പ്രഖ്യാപിച്ചത്. സര്‍ക്കാരിന് 5000 കോടി റിയാലിന്റെയെങ്കിലും ബാധ്യത ധനസഹായം നല്‍കുന്നതിലൂടെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, സൈനികര്‍ക്കും ഒരു വര്‍ഷത്തേക്ക് പ്രതിമാസം ആയിരം റിയാല്‍ വീതം ധനസഹായമാണ് പ്രഖ്യാപിച്ചത്.

യമനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന സൈനികര്‍ക്ക് അയ്യായിരം റിയാല്‍ അധിക ബോണസും നല്‍കും. പാവപ്പെട്ടവര്‍ക്കുള്ള ധനസഹായവും പെന്‍ഷനും ഒരു വര്‍ഷത്തേക്ക് പ്രതിമാസം അഞ്ഞൂറ് റിയാല്‍ വര്‍ദ്ധിപ്പിച്ചു.

വിദ്യാര്‍ഥികള്‍ക്കുള്ള സ്‌റ്റൈപ്പെന്റ് ഒരു വര്‍ഷത്തേക്ക് പത്ത് ശതമാനം കൂട്ടി. സ്വകാര്യ ആശുപത്രികളെയും വിദ്യാലയങ്ങളെയും ആശ്രയിക്കുന്ന സ്വദേശികള്‍ നല്‍കേണ്ട മൂല്യവര്‍ദ്ധിത നികുതി സര്‍ക്കാര്‍ വഹിക്കും. സ്വദേശികള്‍ വീട് വാങ്ങുമ്പോള്‍ എട്ടര ലക്ഷം റിയാല്‍ വരെയുള്ള മൂല്യവര്‍ദ്ധിത നികുതിയും സര്‍ക്കാര്‍ നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇരുപത്തിയേഴാം തിയ്യതി തന്നെ ശമ്പളം നല്‍കണമെന്നും ഉത്തരവിലുണ്ട്.