സുരാജിന്റെ തുടയാണോ പ്രശ്‌നം?: റിമ കല്ലിങ്കലിന്റെ ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സെന്‍സര്‍ബോര്‍ഡ്

single-img
5 January 2018

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ആഭാസം എന്ന സിനിമയ്‌ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് എടുത്ത നടപടിയില്‍ പ്രതിഷേധം. ചിത്രത്തിലെ സംഭാഷണങ്ങള്‍ വെട്ടിക്കൊണ്ടുവന്നാല്‍ എ സര്‍ട്ടിഫിക്കറ്റെങ്കിലും നല്‍കാമെന്ന സെന്‍സര്‍ബോര്‍ഡ് നിലപാടാണ് പ്രതിഷേധത്തിന് കാരണം.

നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രം വയലന്‍സോ സെക്‌സ് രംഗങ്ങളോ ഒന്നും തന്നെയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ശ്രീനാരായണ ഗുരു, ഗാന്ധിജി എന്നിവരെ കുറിച്ചുള്ള സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.

സിനിമയില്‍ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം തുട കാണിക്കുന്ന രംഗങ്ങളും സെന്‍സര്‍ ബോര്‍ഡിന് ദഹിച്ചിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു. ആ രംഗം വന്നപ്പോള്‍ സെന്‍സര്‍ ബോര്‍ഡിലെ സ്ത്രീ അംഗങ്ങള്‍ തലതാഴ്ത്തിയിരിക്കുകയായിരുന്നു എന്നാണ് സെന്‍സര്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടതെന്ന് ജുബിത് പറയുന്നു.

എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിയന്ത്രങ്ങള്‍ക്ക് വഴങ്ങാതെ റിവ്യൂ കമ്മറ്റിയെ സമീപിക്കാനൊരുങ്ങുകയാണ് ജുബിത്. കൃത്യമായ ചില രാഷ്ട്രീയം വെച്ചുപുലര്‍ത്തിക്കൊണ്ടാണ് ബോര്‍ഡ് കത്രിക വെക്കുന്നത്. കുടുംബപ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന രീതിയിലുള്ള സിനിമയാണ് ആഭാസം. സിനിമയുടെ പേര് നോക്കി മുന്‍വിധിയോട് കൂടി സമീപിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജുബിത് പറഞ്ഞു.