വിവാഹത്തിന് മുമ്പ് സംസാരിച്ചു: പ്രതിശ്രുത വധൂവരന്മാരെ പെണ്‍കുട്ടിയുടെ അമ്മാവന്‍ വെടിവെച്ചു കൊന്നു

single-img
5 January 2018

വിവാഹത്തിനു മുന്‍പ് പരസ്പരം സംസാരിച്ചതിനു യുവതിയെയും യുവാവിനെയും പെണ്‍കുട്ടിയുടെ അമ്മാവന്‍ വെടിവെച്ച് കൊന്നു. പാകിസ്താനിലെ സിന്ധില്‍ വ്യാഴാഴ്ചയാണ് സംഭവം. നസീറന്‍ എന്ന പെണ്‍കുട്ടിയും അവരുടെ പ്രതിശ്രുതവരന്‍ ഷാഹിദും നഗരത്തില്‍ വെച്ച് സംസാരിക്കുന്നത് കണ്ട അമ്മാവന്‍ ദേഷ്യപ്പെട്ട് ഇരുവരേയും വെടിവെച്ചിടുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മാവന്‍മാരെ അറസ്റ്റ്‌ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് അറിയിച്ചു. ദുരഭിമാനക്കൊലയുടെ ഏറ്റവും അവസാന ഉദാഹരണമാണിതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ദൗദ് ഭൂട്ടോ പറഞ്ഞു.

സാധാരണ ഗതിയില്‍ കുടുംബത്തിന്റെ അനുവാദമില്ലാതെ വിവാഹം ചെയ്യുകയോ ഒളിച്ചോടുകയോ ചെയ്യുന്നവരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തുന്നത്. എന്നാല്‍ കുടുംബത്തിന്റെ അനുവാദത്തോടെ ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതായി ഭൂട്ടോ പറഞ്ഞു. കഴിഞ്ഞവര്‍ഷം കറാച്ചിയില്‍ മാത്രം മൂന്ന് ദുരഭിമാനക്കൊല നടന്നിരുന്നു.