കൊച്ചിയില്‍ പര്‍ദ്ദ ധരിച്ച് കാമുകിയെ കാണാന്‍ എത്തിയ പ്ലസ്ടുക്കാരന്‍ പുലിവാലുപിടിച്ചു: കള്ളനെന്ന് കരുതി നാട്ടുകാര്‍ കാമുകനെ ‘പഞ്ഞിക്കിട്ടു’

single-img
4 January 2018

പെരുമ്പാവൂര്‍: പര്‍ദ്ദ ധരിച്ച് കാമുകിയെ കാണാന്‍ പോയ പ്ലസ്ടുക്കാരനെ കള്ളനെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. ചൊവ്വാഴ്ച്ച പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയിലാണ് സംഭവം. പട്ടിപ്പാറയില്‍ നിന്നുള്ള പ്ലസ്ടുക്കാരന്‍ കാമുകനാണ് ഈ ദുരവസ്ഥ ഉണ്ടായത്.

മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് സന്ദേശമയച്ച കാമുകിയെ കാണാന്‍ ശ്രമിച്ചതാണ് നാട്ടുകാരുടെ കൈക്ക് പണിയുണ്ടാക്കിയത്. അയല്‍വാസികളില്‍ നിന്നും രക്ഷപ്പെടാനായി പര്‍ദ്ദ ധരിച്ച് കൂട്ടുകാരന്റെ ബൈക്കിലെത്തിയ യുവാവിനെക്കണ്ട് അയല്‍വാസിയായ വീട്ടമ്മ പരിചയമില്ലാത്ത സ്ത്രീയെ അഭിവാദ്യം ചെയ്തു.

എന്നാല്‍ വേഷം ധരിച്ചെങ്കിലും ശബ്ദത്തില്‍ മാറ്റം വരുത്താന്‍ കാമുകന്‍ മറന്നുപോയതോടെ കാര്യം കൈയില്‍ നിന്നും പോവുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതോടെ ഓടിയ കാമുകന്‍ ആ സമയം റോഡിലൂടെ വന്ന മറ്റൊരു സുഹൃത്തിന്റെ ബൈക്കില്‍ ചാടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.

എന്നാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോഞ്ഞാശ്ശേരിയില്‍ വച്ച് ആളുകള്‍ കാമുകനെ പിടികൂടുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പൊലീസ് ഇയാളെ പൊക്കി ജീപ്പിലിട്ട് കൊണ്ടുപോയി. കുട്ടികളെ പര്‍ദ്ദയിട്ട് തട്ടിക്കൊണ്ടു പോകുന്ന സംഘമുണ്ടെന്ന നേരത്തെ മുതലുള്ള നാട്ടുകാരുടെ സംശയമാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയതെന്ന് പിന്നീട് എല്ലാവരും തിരിച്ചറിഞ്ഞെങ്കിലും കാമുകന് ശക്തമായ താക്കീതും മാതാപിതാക്കള്‍ക്ക് ഉപദേശവും നല്‍കി പൊലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു.

പെണ്‍കുട്ടി വിളിച്ചിട്ടാണ് കാമുകനെത്തിയതെന്ന് പൊലീസിനും ബോധ്യമായി. ആളെ തിരിച്ചറിയാതിരിക്കാനും കാമുകിയുടെ വീട്ടില്‍ എളുപ്പത്തില്‍ കയറിക്കൂടാനുമാണ് ഇതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പര്‍ദ്ദ ഇടുകയെന്നത് കാമുകിയുടെ തന്ത്രമെന്നാണ് സൂചന. പോലീസ് കേസെടുത്തില്ല.