ബുധനാഴ്ച ബന്ദ്
മഹാരാഷ്ട്രയിൽ ദളിത്-മറാഠ വിഭാഗങ്ങൾ തമ്മിൽ വ്യാപക സംഘർഷം. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഇരു വിഭാഗവും ഏറ്റുമുട്ടി. അക്രമികൾ നൂറിലധികം വാഹനങ്ങൾ തകർത്തു. സംസ്ഥാനത്ത് ബുധനാഴ്ച ബന്ദ് ആചരിക്കുമെന്ന് ദളിത് സംഘടനകൾ അറിയിച്ചു.
തിങ്കളാഴ്ച ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ (വിജയ് ദിവസ്)പങ്കെടുക്കാനെത്തിയ ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ മറാഠ വിഭാഗക്കാര്‍ നടത്തിയ അക്രമമാണ് ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിലേക്ക് നയിച്ചത്.
അക്രമത്തില്‍ ദളിത് വിഭാഗക്കാരുടെ വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
ഇതേത്തുടർന്നു റോഡ്, റെയിൽവേ ഗതാഗതം താറുമാറായി. മുംബൈയിലെ സ്കൂളുകളും കോളജുകളും താല്‍ക്കാലികമായി അടച്ചു. നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിരോധനാജഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുജറാത്തില്‍നിന്നുള്ള ദളിത് നോതാവ് ജിഗ്നേഷ് മേവാനി നാളെ മുംബൈയിലെത്തും. അതേസമയം കൊറേഗാവ് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ഇന്നലത്തെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും സി ഐ ഡി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും ഫഡ്നാവിസ് അറിയിച്ചു.