ജവഹർ ലാൽ നെഹ്രു സർവ്വകലാശാല ക്യാമ്പസിൽ തൂങ്ങിയ നിലയിൽ ജീർണ്ണിച്ച ശവശരീരം
ഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവ്വകലാശാലയുടെ ക്യാമ്പസിൽ തൂങ്ങിമരിച്ച നിലയിൽ അഴുകിയ ജഡം. ക്യാമ്പസിനുള്ളിലെ കാട്ടിലാണു മരത്തിൽ തൂങ്ങിയ നിലയിൽ ജഡം കാണപ്പെട്ടത്.
പോലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ക്യാമ്പസിലെ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും പോലീസ് ചോദ്യം ചെയ്യുകയാണു. കണ്ടെത്തിയത് ക്യാമ്പസിനുള്ളിലുള്ള ആരെങ്കിലുമാണോ എന്നറിയുന്നതിനുവേണ്ടിയാണു ചോദ്യം ചെയ്യുന്നത്.
അതേസമയം മരിച്ചത് ഏകദേശം 40 വയസ്സു പ്രായം വരുന്ന പുരുഷനാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
ക്യാമ്പസ്സിൽ നിന്നും ആരോ ഫോൺ ചെയ്തറിയിച്ചതിനെത്തുടർന്നാണു പോലീസ് എത്തിയതെന്നും ക്യാമ്പസിനുള്ളിലെ വനപ്രദേശത്ത് മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിലാണു ശവശരീരം കാണപ്പെട്ടതെന്നും സൌത്ത് വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ മിലിന്ദ് മഹാദിയോ മാധ്യമങ്ങളോട് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ക്യാമ്പസിനുള്ളിൽ അധികം ആൾപ്പെരുമാറ്റമില്ലാത്ത സ്ഥലത്തായി കാണപ്പെട്ട മൃതദേഹത്തിനു ഏകദേശം ഏഴുദിവസത്തെ പഴക്കമുണ്ടാകും.
മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടത്തിനയച്ചതായി പോലീസ് അറിയിച്ചു.