ഇസ്രത് ജഹാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

single-img
1 January 2018

കൊല്‍ക്കത്ത: മുത്തലാഖിനെതിരെ നിരന്തര പോരാട്ടം നടത്തി രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപി മഹിളാ മോര്‍ച്ചാ സംസ്ഥാന അധ്യക്ഷ ലോക്കെറ്റ് ചാറ്റര്‍ജിയാണ് ഇസ്രത് ജഹാനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ബിജെപിയില്‍ ചേരാന്‍ തീരുമാനമെടുത്തതിന് ഇസ്രത്തിനെ ലോകെറ്റ് ചാറ്റര്‍ജി അഭിനന്ദിച്ചു. ഇസ്രത്ത് ജഹാന്‍ സാമ്പത്തിക പ്രതിസന്ധികളില്‍ കൂടിയാണ് കടന്നുപോകുന്നതെന്നും ഇവര്‍ക്ക് ജോലി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ലോകെറ്റ് ചാറ്റര്‍ജി പറഞ്ഞു.

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ തന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമായെന്ന് ഇസ്രത്ത് ജഹാന്‍ പറഞ്ഞു. മുത്തലാഖ് വിഷയത്തില്‍ താന്‍ ബി.ജെ.പിയുടെ നിലപാടിനെ പിന്തുണച്ചിരുന്നുവെന്നും പിന്നീട് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇസ്രത് ജഹാന്‍ വ്യക്തമാക്കി.

ബംഗാള്‍ സ്വദേശിനിയായ ഇസ്രത്തിനെ ഭര്‍ത്താവ് മുര്‍ത്താസ ദുബായില്‍നിന്ന് ഫോണില്‍വിളിച്ച് മുത്തലാഖ് ചൊല്ലുകയായിരുന്നു. 2014 ഏപ്രിലിലാണ് 15 വര്‍ഷം നീണ്ട ദാമ്പത്യജീവിതം അവസാനിച്ചത്. എന്നാല്‍ ഈ മൊഴിചൊല്ലല്‍ തനിക്ക് സ്വീകാര്യമല്ലെന്നുകാണിച്ച് ഇസ്രത്ത് കോടതിയെ സമീപിക്കുകയായിരുന്നു.

മുര്‍ത്താസയ്ക്കും ഇസ്രത്തിനും നാലുമക്കളാണുള്ളത്. ഇസ്രത്ത് ജഹാന്റേതടക്കം മുത്തലാഖിലൂടെ വിവാഹമോചിതരായ അഞ്ച് മുസ്‌ലിം സ്ത്രീകളുടേതുള്‍പ്പെടെ ഏഴ് ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് മുത്തലാഖ് നിരോധിച്ചത്.