സുപ്രധാനമായ പല മൊഴികളും രേഖകളും പോലീസ് നല്‍കിയില്ല: നടന്‍ ദിലീപ് വീണ്ടും കോടതിയിലേക്ക്

single-img
1 January 2018

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയിലേക്ക്. ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുകള്‍ പൂര്‍ണമായും ലഭിക്കണമെന്നാണ് ദിലീപിന്റെ പുതിയ ആവശ്യം.

വിചാരണയ്ക്ക് മുന്നോടിയായി ഇവ ലഭിക്കാന്‍ എല്ലാ പ്രതികള്‍ക്കും അര്‍ഹതയുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചാകും കോടതിയെ സമീപിക്കുക. സുപ്രധാനമായ പല മൊഴികളും രേഖകളും പോലീസ് നല്‍കിയിട്ടില്ലെന്നും, പോലീസിന്റെ നടപടി ബോധ പൂര്‍വമാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നത്.

അങ്കമാലി കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ഉണ്ടായില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാനും ദിലീപിന്റെ അഭിഭാഷകര്‍ ആലോചിക്കുന്നുണ്ട്. ദിലീപിനെ കൂടി പ്രതിചേര്‍ത്ത് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് രണ്ടാഴ്ച മുമ്പ് ദിലീപിന്റെ അഭിഭാഷകന് കൈമാറിയിരുന്നു.

ഇതിന്മേലുള്ള പരിശോധനയിലാണ്, പല സുപ്രധാന രേഖകളും തെളിവുകളും നല്‍കിയിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചത്. കേസിലെ സുഗമമായ വിചാരണക്ക് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വേണമെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കും.

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് നല്‍കുന്നതിനെ അന്വേഷണസംഘം നേരത്തെ കോടതിയില്‍ എതിര്‍ത്തിരുന്നു. ആവശ്യമെങ്കില്‍ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ കോടതിയില്‍ വെച്ച് പ്രതിഭാഗം അഭിഭാഷകന് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും അന്വേഷണസംഘം നിലപാടെടുത്തു.

മാത്രമല്ല നടിയുടെ സ്വകാര്യത കൂടി ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നല്‍കണമെന്ന പള്‍സര്‍ സുനി അടക്കമുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.