ബാങ്കുകള്‍ എ.ടി.എം സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും

single-img
1 January 2018

ബാങ്കുകള്‍ എ.ടി.എം സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. ഇന്റര്‍നെറ്റ് ബാങ്ക് ഇടപാട് ചെലവും പരിപാലന ചെലവും വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി. സേവന നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ബാങ്കുകള്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെട്ടതായാണ് സൂചന.

സുരക്ഷാ സംവിധാനമൊരുക്കുന്നതിനും നോട്ട് അസാധുവാക്കലിനുശേഷം പുതിയ വലിപ്പത്തിലുള്ള നോട്ടുകള്‍ നിറയ്ക്കുന്നതിനുംവേണ്ടി എടിഎമ്മുകളിലെ ട്രേകളുടെ വലിപ്പം പരിഷ്‌കരിക്കുന്നതിന് വലിയ തുക ചിലവാക്കേണ്ടിവന്നിട്ടുണ്ട് എന്ന് ബാങ്കുകള്‍ വ്യക്തമാക്കി.

പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകളുമായി ചര്‍ച്ച ചെയ്ത പെയ്മന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ആര്‍ബിഐയെ അറിയിച്ചിരിക്കുന്നത്. അതേസമയം, ഇത് കനത്ത ബാധ്യത വരുത്തുമെന്നാണ് വന്‍കിട പൊതുമേഖല ബാങ്കുകള്‍ വ്യക്തമാക്കുന്നത്.

അധിക ഇടപാടുകള്‍ക്ക് കൂടുതല്‍ തുക ചുമത്തിയതിനെ തുടര്‍ന്ന് എടിഎം ഇടപാടുകള്‍ കുത്തനെ കുറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ലാഭകരമല്ലാത്ത എടിഎമ്മുകള്‍ മിക്ക ബാങ്കുകളും അടച്ചുപൂട്ടിയിരുന്നു. പണലഭ്യത ഇപ്പോഴും സുഗമമല്ലെന്നും നഷ്ടം സഹിച്ച് എടിഎമ്മുകള്‍ നടത്താന്‍ ബാങ്കുകള്‍ക്ക് കഴിയില്ലെന്നും എഫ്എസ്എസ് ഡിജിറ്റല്‍ പേയ്‌മെന്റ് പ്രസിഡന്റ് വി ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.

നോട്ട് അസാധുവാക്കലിന് ശേഷം ഈ മേഖലയില്‍ മാത്രം ബാങ്കുകള്‍ക്ക് 400 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ബാലസുപ്രഹ്മണ്യന്‍ പറയുന്നു. അക്കൗണ്ടുള്ള ബാങ്കിന്റെതല്ലാതെയുള്ള എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ തമ്മില്‍ നല്‍കുന്ന ഇടപാടിനുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്നും ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.