പലസ്തീന് പ്രതിനിധി ഹാഫിസ് സയീദിനൊപ്പം വേദിയില്‍;പ്രതിഷേധമറിയിച്ച് ഇന്ത്യ
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനൊപ്പം പാകിസ്താനിലെ പാലസ്തീന് പ്രതിനിധി വേദി വേദി പങ്കിട്ട സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യ.ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനൊപ്പം റാവല്‍പിണ്ടിയിലെ ഒരു റാലിയിലാണ് പാകിസ്താനിലെ പലസ്തീന് അംബാസഡര്‍ വലീദ് അബ്ദു അലി പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യ ശക്തമായ ഭാഷയില്‍ പലസ്തീന് സര്‍ക്കാരിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
മതസംഘടനകളുടേയും നാൽപതോളം രാഷ്ട്രീയ പാർട്ടികളുടേയും സഖ്യവും ഇന്ത്യാ വിരുദ്ധ സംഘടനയുമായ ഡിഫ ഇ പാക്കിസ്ഥാൻ കൗൺസിൽ സംഘടിപ്പിച്ച റാലിയിലാണ് വാലിദ് അലി പങ്കെടുത്തത്. ഇസ്രേൽ തലസ്ഥാനം ജറുസലമിലേക്കു മാറ്റിയ നടപടിക്കെതിരായി പാക് പ്രധാനമന്ത്രി ഷാഹിദ് ഖകൻ അബ്ബാസി മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി.
പാക് ഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനൊപ്പം പലസ്തീന് അംബാസഡര്‍ വേദി പങ്കിട്ട സംഭവം ശക്തമായി കൈകാര്യം ചെയ്യുമെന്ന് പലസ്തീന് അധികൃതരെ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വെള്ളിയാഴ്ച വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.