സൗദിയില്‍ എട്ട് വിഭാഗത്തിന് പുതുക്കിയ ലെവി ഒഴിവാക്കി

single-img
29 December 2017

സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതുക്കിയ ലെവി നല്‍കുന്നതില്‍ നിന്ന് എട്ട് വിഭാഗം വിദേശികളെ ഒഴിവാക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ജനുവരി 1ന് പ്രാബല്യത്തില്‍ വരുന്ന ലെവി പ്രകാരം വര്‍ഷം 4800 റിയാലാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ അടക്കേണ്ടത്.

എന്നാല്‍ അഞ്ചില്‍ കുറവ് ജോലിക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കാണ് ലെവി ഇളവിന്റെ പ്രാഥമിക പ്രയോജനം ലഭിക്കുക. ഒമ്പത് പേരുള്ള സ്ഥാപനത്തിലെ സ്ഥാപനയുടമ അതേസ്ഥാപനത്തിലെ ജോലിക്കാരനാണെങ്കില്‍ നാല് വിദേശി ജോലിക്കാര്‍ക്കും ഇളവ് ലഭിക്കും.

വീട്ടുവേലക്കാര്‍ക്ക് ലെവി ഒഴിവായതിനാല്‍ അവരുമായി ബന്ധപ്പെട്ട റിക്രൂട്ടിങ് ഓഫീസ് ജോലിക്കാര്‍ക്കും ലവി ഒഴിവാകും. ജി.സി.സി പൗരന്മാര്‍, സ്വദേശികളുടെ വിദേശി ഭാര്യമാര്‍, സ്വദേശി സ്ത്രീകളുടെ വിദേശി ഭര്‍ത്താക്കന്മാര്‍, സ്വദേശി മാതാക്കള്‍ക്ക് ജനിച്ച വിദേശിയില്‍ ജനിച്ച മക്കള്‍, നാടുകടത്തുന്നതില്‍ നിന്ന് ഇളവുലഭിച്ച രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കും ലവി ബാധകമാവില്ല.

മന്ത്രാലയം വ്യക്തമാക്കിയ എട്ട് വിഭാഗത്തിനല്ലാതെ ലവി അടക്കുന്നതില്‍ ഏതെങ്കിലും ഇളവ് അനുവദിച്ചിട്ടില്ലെന്നും ഇഖാമ പുതുക്കുന്ന വേളയില്‍ ഒരു വര്‍ഷത്തേക്കുള്ള ലവി മുന്‍കൂറായി അടക്കണമെന്നും അധികൃതര്‍ വിശദീകരിച്ചു. നിലവില്‍ 2400 റിയാലാണ് വിദേശ തൊഴിലാളികള്‍ക്ക് ലെവി.

50 ശതമാനത്തില്‍ കൂടുതല്‍ വിദേശികളുളള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലുടമ വര്‍ഷം 4800 റിയാല്‍ ലെവി അടക്കണം. വര്‍ക് പെര്‍മിറ്റ്, ഇഖാമ ഫീസ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെ 5600 റിയാല്‍ വര്‍ഷം ചെലവഴിക്കേണ്ടി വരും.

50 ശതമാനത്തില്‍ കൂടുതല്‍ സ്വദേശികളുളള സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് വര്‍ഷം 3600 റിയാല്‍ ലെവി അടച്ചാല്‍ മതിയെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്വദേശികളെക്കാള്‍ കുറവുളള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ 2019ല്‍ 7,200ഉും 2020ല്‍ 9,600 റിയാലും ലെവി അടക്കണം.

സ്വദേശികള്‍ കൂടുതലുളള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആനുപാതികമായ ഇളവ് ലഭിക്കും. നിലവില്‍ ഇഖാമ, വര്‍ക് പെര്‍മിറ്റ് എന്നിവയുടെ കാലാവധിയുളളവര്‍ ജനുവരി 1 മുതല്‍ വര്‍ധിപ്പിച്ച ലെവി അടക്കാന്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കി.