ലാവ്‌ലിന്‍ കേസ്: സി.ബി.ഐ അപ്പീല്‍ ജനുവരി 10ന് സുപ്രീംകോടതി പരിഗണിക്കും

single-img
29 December 2017

ലാവലിന്‍ കേസില്‍ സിബിഐയുടെ അപ്പീല്‍ അടുത്തമാസം 10ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. പിണറായി ഉള്‍പ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലാണ് പരിഗണിക്കുന്നത്.

ഓഗസ്റ്റ് 23നാണ് ഹൈക്കോടതി പിണറായിയെ കുറ്റവിമുക്തനാക്കിയത്. ചട്ടമനുസരിച്ച് 90 ദിവസത്തിനകം വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണം. ഈ കാലാവധി കഴിഞ്ഞ മാസം 21ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് വൈകിയതിനുള്ള ക്ഷമാപണം അടക്കം ഡിസംബര്‍ 19ന് ഡിലേ കണ്ടൊനേഷന്‍ അപ്പീലാണ് സുപ്രീം കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ചത്.

പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു.

പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതില്‍ 374 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ലാവ്‌ലിന്‍ കേസ്. എന്നാല്‍, പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഇടപാടില്‍ പിണറായി വിജയന് സത്യസന്ധമല്ലാത്തതോ ദുരുദ്ദേശ്യമുള്ളതോ ആയ എന്ത് പങ്കാണുള്ളതെന്ന് വിശദീകരിക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞിരുന്നു.