എനിക്കുവേണ്ടി സംസാരിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്ന് മമ്മൂട്ടി

single-img
28 December 2017


കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട് നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങൾ വിവാദമായതിനു പിന്നാലെ ആദ്യ പ്രതികരണവുമായി മമ്മൂട്ടി രംഗത്ത്. തനിക്കുവേണ്ടി സംസാരിക്കാന്‍ താൻ ആരെയും നിയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മനോരമ ചാനലിനു നൽകിയ ഒരു അഭിമുഖത്തിലാണു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതു.

പാര്‍വതിക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെയാണ് അഭിപ്രായ സ്വാതന്ത്ര്യം. സൈബര്‍ ആക്രമണം രൂക്ഷമായപ്പോള്‍ പാര്‍വതിയെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നതായും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.

‘പാർവതി ഇക്കാര്യം അന്നുതന്നെ എനിക്ക് ടെക്സ്റ്റ് ചെയ്തിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെപ്പോലുളള ആൾക്കാരെ ഇത്തരം വിവാദങ്ങളിലേക്കു വലിച്ചി‍ഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാൻ പാർവതിയെ ആശ്വസിപ്പിച്ചിരുന്നു. പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതിനാൽ പല കാര്യങ്ങളും എന്റെ ശ്രദ്ധയിൽപ്പെട്ടില്ല.

വിവാദത്തിന്‍റെ പുറകെ ഞാൻ പോകാറില്ല. നമുക്കു വേണ്ടത് അർഥവത്തായ സംവാദങ്ങളാണ്. സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്. എനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ഞാൻ ആരേയും ഇന്നേവരെ ചുമതലപ്പെടുത്തിയിട്ടില്ല. ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം’. മമ്മൂട്ടി പറഞ്ഞു.