30 തികയാതെ പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കില്ലെന്ന ഉത്തരവ് കുവൈത്ത് മരവിപ്പിച്ചു

single-img
28 December 2017

ഡിപ്ലോമയോ ബിരുദമോ ഉള്ള വിദേശികള്‍ക്ക് മുപ്പതു തികയാതെ വര്‍ക്ക് പെര്‍മിറ്റ് നല്‍കില്ലെന്ന ഉത്തരവ് കുവൈത്ത് മരവിപ്പിച്ചു. തൊഴില്‍ വിപണിയിലെ പ്രത്യാഘാതങ്ങള്‍ പരിഗണിച്ചാണ് തീവ്രപ്രായപരിധി നിര്‍ദ്ദേശം തത്കാലം നടപ്പാക്കേണ്ടെന്നു തീരുമാനിച്ചതെന്ന് തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് പറഞ്ഞു.

2018 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞിരുന്ന നിര്‍ദേശത്തിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂട്ടിക്കാട്ടി വിവിധ തലങ്ങളില്‍നിന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ പഠനത്തിന് ശേഷം മാത്രം നടപ്പാക്കിയാല്‍ മതിയെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

നേരത്തെ ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും നിര്‍ദേശത്തെ എതിര്‍ത്തിരുന്നു. 30 വയസ്സില്‍ താഴെയുള്ള പുതുതായി ബിരുദമെടുത്തവരെ നിയമിക്കുന്നതാണ് ലാഭകരമെന്നു ചൂണ്ടിക്കാട്ടി ചെറുകിട വ്യവസായ സൊസൈറ്റിയും രംഗത്തു വന്നിരുന്നു.

സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാന്‍ പവര്‍ അതോറിറ്റി ഫ്രഷ് ഗ്രാജുവേറ്റ്‌സിന് വര്‍ക് പെര്‍മിറ്റ് അനുവദിക്കുന്നത് വിലക്കി കൊണ്ടു കഴിഞ്ഞ മാസം നിര്‍ദേശം പുറപ്പെടുവിച്ചത്. ഡിപ്ലോമ, ബിരുദ പഠനത്തിന് ശേഷം നാട്ടില്‍ നിന്ന് മതിയായ തൊഴില്‍ പരിശീലനം ലഭിച്ചവരെ മാത്രം റിക്രൂട്ട് ചെയ്താല്‍ മതി എന്നായിരുന്നു തീരുമാനം.