കുൽഭൂഷൺ വിഷയത്തിൽ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ച് നാലു കഷണമാക്കണം: സുബ്രഹ്മണ്യൻ സ്വാമി

single-img
27 December 2017

കുൽഭൂഷൺ ജാദവ് വിഷയത്തിൽ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്ന്  മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. യുദ്ധം ചെയ്ത് അവരെ നാലു കഷ്ണങ്ങളാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജാദവിന്റെ മാതാവിനെയും ഭാര്യയെയും പാക്കിസ്ഥാൻ അപമാനിച്ചെന്ന വാർത്തയോട് അദ്ദേഹം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുൽഭൂഷണിന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിനു സമാനമാണെന്നും സ്വാമി വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ അമ്മ അവന്തിയെയും ഭാര്യ ചേതനയെയും പാക്കിസ്ഥാൻ അപമാനിച്ചതായി പരാതിയുണ്ടായിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യയുമായുണ്ടാക്കിയ ധാരണകൾ പാക്കിസ്ഥാൻ ലംഘിച്ചതായും ഇന്ത്യ ആരോപിച്ചിരുന്നു.

സുരക്ഷയുടെ പേരു പറഞ്ഞു കുൽഭൂഷന്റെ കുടുംബത്തിന്റെ സാംസ്കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങൾ അഴിച്ചു പരിശോധിച്ചു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാൻ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കുശേഷം ചേതനയ്ക്കു ചെരുപ്പുകൾ തിരികെ ലഭിച്ചതുമില്ല.

യുദ്ധത്തിനുള്ള നടപടികൾ ഗൗരവമായി ഇപ്പോൾത്തന്നെ തുടങ്ങണമെന്നും പാക്കിസ്ഥാനെ നാലുകഷണങ്ങളാക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. മുംബൈയിൽ ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ചൊവ്വാഴ്ച ഇന്ത്യ നടത്തിയ വെടിവയ്പ്പിൽ മൂന്നു പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടത് ഇതിനുള്ള മറുപടിയാണോ എന്ന ചോദ്യത്തിന് അതു നല്ലതാണെന്നും എന്നാൽ സ്ഥിരമായ ഒരു പരിഹാരം അത്യാവശ്യമാണെന്നും പാക്കിസ്ഥാനെ ചിതറിപ്പിക്കേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാക്കിസ്ഥാനിൽനിന്നുള്ളവർക്കു മെഡിക്കൽ വീസകൾ നൽകുന്നത് വിദേശകാര്യമന്ത്രാലയം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.