തന്ത്രങ്ങള്‍ മെനഞ്ഞ് രജനീകാന്ത്: രാഷ്ട്രീയ നിലപാട് 31ന്

single-img
26 December 2017

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഈ മാസം 31ന് അന്ത്യമാവും. കോടാമ്പക്കത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തിലാണ് തന്റെ രാഷ്ട്രീയ നിലപാട് ഡിസംബര്‍ 31ന് പുതുവര്‍ഷത്തലേന്ന് വ്യക്തമാക്കുമെന്ന് രജനീകാന്ത് പറഞ്ഞത്.

രാഷ്ട്രീയത്തില്‍ ഞാന്‍ പുതിയ ആളല്ല. എന്നാല്‍, എന്റെ രാഷ്ട്രീയ പ്രവേശനം വൈകുകയായിരുന്നു. ഒരാള്‍ക്ക് രാഷ്ട്രീയത്തെ കുറിച്ച് കാഴ്ചപ്പാട് ഉണ്ടാവണം. രാഷ്ട്രീയം എന്നാല്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യാനുള്ളതായിരിക്കണം. അതിനാല്‍ തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പ് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം, രജനീകാന്ത് പറഞ്ഞു.

യുദ്ധത്തിനിറങ്ങിയാല്‍ ജയിക്കണം; അതിന് ജനപിന്തുണ മാത്രമല്ല തന്ത്രങ്ങളും വേണമെന്നും രജനി കൂട്ടിച്ചേര്‍ത്തു. കൃത്യമായ രാഷ്ട്രീയ പ്രവേശനമുന്നൊരുക്കത്തോടെയാണ് രജനി കോടാമ്പക്കത്ത് തന്റെ ആരാധകരെ അഭിസംബോധന ചെയ്തതെന്ന് വ്യക്തമാക്കുന്നതായിരുന്നു വാക്കുകള്‍.

നിര്‍ണ്ണായക തീരുമാനം ഇന്നത്തെ ആരാധക സംഗമത്തിലുണ്ടാവുമെന്ന പ്രതീക്ഷയില്‍ ദേശീയ മാധ്യമങ്ങളുടെ വന്‍ നിര തന്നെ കോടമ്പാക്കത്ത് തമ്പടിച്ചിട്ടുണ്ട്. തന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ കൂടുതല്‍ താത്പര്യം മാധ്യമങ്ങള്‍ക്കാണെന്നും പ്രസംഗത്തിനിടെ രജനി പറഞ്ഞു

യുദ്ധം വരുമ്പുള്‍ നമുക്കതിനെ ഒരുമിച്ച് നേരിടാമെന്നാണ് മെയ് മാസത്തില്‍ ആരാധകരെ അഭിസംബോധന ചെയ്തു കൊണ്ട് രജനി സംസാരിച്ചത്. ഇത്തരത്തില്‍ രാഷ്ട്രീയ പ്രവശനത്തെ കുറിച്ച് നിരവധി സൂചനകള്‍ രജനികാന്ത് കഴിഞ്ഞ കുറെക്കാലങ്ങളായി നല്‍കി വരുന്നുണ്ട്.

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരം വെളിവാക്കുന്നുണ്ടെങ്കിലും ദിനകരന് ലഭിച്ച വമ്പിച്ച ഭൂരിപക്ഷം രാഷ്ട്രീയ പ്രവേശനത്തിന് കാത്തിരിക്കുന്ന രജനികാന്തിനെയും കമല്‍ഹാസനെയും ഇരുത്തി ചിന്തിപ്പിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.